ട്രാന്‍സ്‌ജെന്റേഴ്‌സിന് അഡ്മിഷന്‍ നല്‍കില്ല; അത് പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് വിരുദ്ധമെന്ന്…

കോട്ടയം: പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനെ പ്രവേശിപ്പിക്കില്ലെന്ന നയവുമായി പാലാ ആല്‍ഫോന്‍സാ കോളേജ്. മറ്റൊരു ലിംഗത്തില്‍പ്പെട്ടവരെ പ്രവേശിപ്പിക്കണമെന്നു പറയുന്നത് പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് വിരുദ്ധമാണെന്നും, ജെന്‍ഡര്‍ സംരക്ഷണത്തിന്റെ ഭാഗമായി കോളേജില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനെയും പ്രവേശിപ്പിക്കാന്‍ ആവില്ലെന്നും മാനേജ്മെന്റ് പറയുന്നു.

ട്രാന്‍സ്ജന്‍ഡേഴ്സിന് എല്ലാ കോളേജുകളിലും എല്ലാ കോഴ്സുകളിലേക്കും പ്രവേശനം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് എല്ലാ ലിംഗത്തിലുള്ളവരും പഠിക്കുന്ന കലാലയങ്ങള്‍ക്ക് ബാധകമാണ്. എന്നാല്‍ അല്‍ഫോന്‍സാ കോളേജ് പെണ്‍കുട്ടികളുടെ മാത്രം കൊളേജാണ്. ട്രാന്‍സ്ജന്‍ഡേഴ്സിനെ സംരക്ഷിക്കുന്നത് ലിംഗപരമായ അവരുടെ അസ്ഥിത്വം സംരക്ഷിച്ചുകൊണ്ടാകണം. സ്ത്രീകളുടെ ലിംഗപരമായ പരിരക്ഷയെ അപകടത്തിലാക്കരുതെന്നും മാനേജ്മെന്റ് വിശദീകരണകത്തില്‍ പറയുന്നു.

ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ സീറ്റ് സംവരണം ചെയ്യണം എന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പാലാ അല്‍ഫോന്‍സാ കോളേജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനാണ് ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. അതിനെത്തുടര്‍ന്ന് സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള എല്ലാ കോളേജുകളിലും ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് രണ്ടു സീറ്റ് വീതം അനുവദിക്കണമെന്ന് നിര്‍ദേശിച്ച് എംജി യൂണിവേഴ്സിറ്റിയും ഉത്തരവിറക്കിയിരുന്നു.

Top