ട്രാന്‍സ്ജെന്‍ഡറിന്റെ മരണം; കഴുത്തില്‍ സാരി കുരുക്കി കൊലപ്പെടുത്തിയതെന്ന് പൊലീസ്

dead body

കോഴിക്കോട്; കോഴിക്കോട് ട്രാന്‍സ്ജെന്‍ഡറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും, നേരത്തെ ഷൊര്‍ണൂരില്‍ വച്ചുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെയാണ് കോഴിക്കോട് കെഎസ്ആര്‍ടിസിക്കു പിന്‍വശം യുകെഎസ് റോഡില്‍ ട്രാന്‍സ്ജെന്‍ഡറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൈസൂര്‍ സ്വദേശിയും കണ്ണൂരില്‍ താമസക്കാരിയുമായ ഷാലുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്.

തന്നെയാരോ ആക്രമിച്ചുവെന്ന പരാതിയുമായി ഞായറാഴ്ച ഷാലു കോഴിക്കോട്ടെ പുനര്‍ജനി സംഘത്തെ സമീപിച്ചിരുന്നു. ഷാലുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിവിധ എല്‍ജിബിടിക്യു സംഘടനകളുടെ മുന്‍കൈയില്‍ മിഠായിത്തെരുവില്‍ ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Top