റെയില്‍ പാളത്തിലിരുന്നു; നാല് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ റെയില്‍വേ ട്രാക്കില്‍ ഇരിക്കുകയായിരുന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു.സുലൂര്‍ റാവുത്തല്‍ പാലം റെയില്‍വേ മേല്‍പ്പാലത്തിനടുത്ത് പാളത്തിലിരുന്ന വിദ്യാര്‍ത്ഥികളെ ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചുതെറിപ്പിച്ചത്.സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥി പരിക്കുകളോടെ രക്ഷപ്പെട്ടു.

കൊടൈക്കനാല്‍, തേനി, വിരുത നഗര്‍ എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പെട്ടത്.ഡി. സിദ്ദിഖ് രാജ(22), എം. ഗൗതം(20), രാജശേഖര്‍(23), കറുപ്പസ്വാമി (24) എന്നിവരാണ് മരിച്ചത്.അവസാന വര്‍ഷ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായ എം. വിഘ്‌നേഷ് (22) ആണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിദ്യാര്‍ത്ഥികള്‍ പാളത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. അപകട സ്ഥലത്തുനിന്ന് മദ്യക്കുപ്പിയും ഡിസ്‌പോസിബിള്‍ കപ്പുകളും കണ്ടെടുത്തിട്ടുണ്ട്.അപകടം നടന്നത് ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ വിവരം റെയില്‍വേ പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ബോതന്നൂര്‍ റെയില്‍വേ പോലീസ് സ്ഥലത്തെത്തി നാല് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തുകയും ചെയ്യുകയായിരുന്നു.മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Top