കവര്‍ച്ചക്കാര്‍ അമ്മയെയും മകളെയും ട്രെയിനില്‍ നിന്ന് തള്ളിയിട്ടുകൊന്നു

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കവര്‍ച്ച തടയാന്‍ ശ്രമിച്ച അമ്മയേയും മകളെയും കവര്‍ച്ചക്കാര്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടുകൊന്നു. നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയില്‍ അജ്ഹായി റെയില്‍വെ സ്റ്റേഷനു സമീപമായിരുന്നു സംഭവം. ഡല്‍ഹിയില്‍നിന്നും രാജസ്ഥാനിലെ കോട്ടയിലേക്കുപോകുകയായിരുന്ന ഡല്‍ഹി ഷാദര സ്വദേശി മീണയും (55) മകള്‍ മനീഷയും (21) ആണ് കൊല്ലപ്പെട്ടത്.

കോട്ടയില്‍ എന്‍ജിനിയറിങ് കോച്ചിങ് സെന്ററില്‍ പ്രവേശനം ലഭിച്ച മനീഷയുമായി അവിടേക്ക് പോകുമ്പോഴായിരുന്നു സംഭവം. മീണയുടെ മകന്‍ ആകാശും ഒപ്പം ഉണ്ടായിരുന്നു. പുലര്‍ച്ചെ കവര്‍ച്ച സംഘം മീണയുടെ ബാഗുമായി കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന മീണയും മകളും ബാഗ് പിടിച്ചു വലിച്ചു. പിടിവലിക്കിടെ മീണയേയും മനീഷയേയും കവര്‍ച്ചക്കാര്‍ സ്ലീപ്പര്‍ കോച്ചിന്റെ വാതില്‍ വരെ എത്തിച്ചു. എന്നിട്ടും ബാഗില്‍ നിന്നും ഇരുവരും പിടിവിടാത്തതിനെ തുടര്‍ന്ന് മോഷണസംഘം ഇവരെ വാതിലിലൂടെ തള്ളി താഴെയിടുകായിരുന്നു. മൊബൈല്‍ ഫോണ്‍, പണം, ചെക്ക് തുടങ്ങിയവ ബാഗില്‍ ഉണ്ടായിരുന്നു.

മീണയുടെ മകന്‍ ആകാശ് ചെയിന്‍ വലിച്ചതിനെ തുടര്‍ന്ന് വൃന്ദാവന്‍ റോഡ് റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ നിര്‍ത്തി. ഇവിടെ ഇറങ്ങി ആകാശ് റെയില്‍വെ പൊലീസിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ പൊലീസ് ആംബുലന്‍സില്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും മീണയേയും മനീഷയേയും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top