കൂടുതല്‍ വണ്ടികളില്‍ എ സികോച്ചുകള്‍ കൂട്ടാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

കണ്ണൂര്‍: മലബാറിനും മാവേലിക്കും പിന്നാലെ റെയില്‍വേ കൂടുതല്‍ വണ്ടികളില്‍ കോച്ചുകള്‍ എ.സി.യാക്കുന്നു കേരളത്തില്‍ ഓടുന്നവ അടക്കം 18 വണ്ടികളിലാണ് ഒരു സ്ലീപ്പര്‍ കോച്ച് പിന്‍വലിച്ച് തേഡ് എ.സി. കോച്ച് കൂട്ടിയത്. യാത്രക്കൂലി അല്‍പ്പം വര്‍ധിച്ചാലും എ.സി. കോച്ച് ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിയെന്നാണ് റെയില്‍വേ പറയുന്നച്.

മാവേലിയില്‍ ജനുവരി 29-നും മലബാര്‍ 31-നും കോച്ചില്‍ മാറ്റം വരുത്തിയിരുന്നു.ഇതില്‍ എസ്-11 കോച്ച് ഇല്ലാതായി. ഇതിനൊപ്പം ചെന്നൈ-തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് വണ്ടികളിലും ജനുവരി 28 മുതല്‍ ഒരു കോച്ച് കൂടി എ.സി.യാക്കി മാറ്റി. മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ്, മംഗളൂരു-ചെന്നൈ മെയിലിലും ഒരു എ.സി. കൂട്ടിക്കഴിഞ്ഞു.

ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്(13351, 13352), എറണാകുളം-ബറൗണി (12521, 12522) എന്നീ നാലു വണ്ടികളില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ മാറും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് വണ്ടികളിലെയും സെക്കന്‍ഡ് ക്ലാസ്സ് സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍ത്തലാക്കി പകരം എ.സി. കോച്ചുകള്‍ ഉപയോഗിക്കാനുള്ള നീക്കമാണിതെന്ന് പലരും ആരോപിക്കുന്നു.

പ്രീമിയം തത്കാല്‍ നിരക്ക് ഒഴിവാക്കി തണുപ്പിന് വില കുറയ്ക്കണമെന്ന് പറയുന്നവരും ഉണ്ട്. കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തേക്ക് സ്ലീപ്പര്‍ ബര്‍ത്തിന് 300 രൂപയാണ്. തേഡ് എ.സി.യില്‍ 815 രൂപ നല്‍കണം. തത്കാല്‍ ക്വാട്ടയില്‍ സ്ലീപ്പറിന് 400 രൂപയാകുമ്പോള്‍ തേഡ് എ.സി.ക്ക് 1130 രൂപ വരും.

Top