നൂറ് കോടി ചെലവില്‍ രാജ്യത്തെ ആദ്യ എഞ്ചിന്‍ രഹിത തീവണ്ടി

ഡല്‍ഹി: നൂറ് കോടി ചെവലവില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യ എഞ്ചിന്‍ രഹിത തീവണ്ടിയായ ട്രെയിന്‍ 18 ഡിസംബര്‍ 29ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും. വൈഫൈ, ജി പി എസ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ടച്ച് ഫ്രീ ബയോ-വാക്വം ടൊയ്ലറ്റ്, എല്‍ ഇ ഡി ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് പോയിന്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്

ഡല്‍ഹിക്കും വാരണാസിക്കുമിടയിലാണ് സര്‍വീസ് നടത്തുന്നത്. രാവിലെ ആറുമണിക്ക് ദില്ലിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വാരണാസിയില്‍ എത്തിച്ചേരും. ശേഷം 2.30ന് വാരണാസിയില്‍ നിന്നും തിരിക്കുന്ന ട്രെയിന്‍ രാത്രി 10.30യ്ക്ക് ഡല്‍ഹിയില്‍ എത്തുകയും ചെയ്യും. പരമാവധി 180 കിലോ മീറ്റര്‍ വേഗതയിലാണ് ട്രയിന്‍ ഓടുന്നത്.

ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായി ഓടുന്ന ട്രെയിന്‍-18 വാരണസിയില്‍ നിന്നാകും ഫ്‌ലാഗ് ഓഫ് ചെയ്യുക. 52 സീറ്റുകള്‍ വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് കമ്പാര്‍ട്ട്‌മെന്റുകളും ട്രെയിലര്‍ കോച്ചുകളില്‍ 72 സീറ്റുകള്‍ വീതവും ഉണ്ടായിരിക്കും. പതിനാറ് കോച്ചുകളുണ്ടാകും. ഓട്ടോമാറ്റിക് വാതിലുകളാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ട്രെയിന്‍ നിര്‍മിച്ചത്.

Top