രാജ്യത്ത് ഇന്റര്‍നെറ്റ് തുല്യത ഉറപ്പാക്കാന്‍ പുതിയ ശുപാര്‍ശകളുമായി ട്രായി

മുംബൈ: രാജ്യത്ത് ഇന്റര്‍നെറ്റ് തുല്യത ഉറപ്പാക്കാനൊരുങ്ങി വീണ്ടും ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.

ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതില്‍ വിവേചനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന സര്‍വീസ് പ്രൊവൈഡര്‍മാരുടെ നീക്കങ്ങളെ തകര്‍ത്താണ് ട്രായിയുടെ ശുപാര്‍ശ.

ടെലികോം വകുപ്പിന് ട്രായി ശുപാര്‍ശകള്‍ കൈമാറും.

ഇന്റര്‍നെറ്റ് വഴി ലഭ്യമാകുന്ന സേവനങ്ങളിലും ഡേറ്റയുടെ വിനിയോഗത്തിലും ഏതെങ്കിലും തരത്തിലുള്ള വിവേചനമുണ്ടെങ്കില്‍ അക്കാര്യം പരിഹരിച്ചു ലൈസന്‍സ് പുതുക്കാനുള്ള നടപടികളില്‍ ഭേദഗതി വരുന്നതാനാണു ട്രായിയോട് വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

ശുപാര്‍ശകള്‍ നടപ്പാക്കി ഇന്റര്‍നെറ്റ് തുല്യത സംബന്ധിച്ച പുതിയ രൂപരേഖ തയാറാക്കും.

രണ്ടു വര്‍ഷത്തോളം സമയമെടുത്ത് ഏറെ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് ട്രായി ശുപാര്‍ശകള്‍ കൊണ്ടുവന്നിരിക്കുന്നത്.

ചില വെബ്‌സൈറ്റുകള്‍ ലഭ്യമാക്കുന്നതു തടയുക, ചില പ്രത്യേക ഡിവൈസുകള്‍ക്കു മാത്രം കണ്ടന്റ് നല്‍കുക തുടങ്ങിയ നിയന്ത്രണങ്ങളെല്ലാം ട്രായി തടഞ്ഞു.

നല്‍കുന്ന പണത്തിനോ പാക്കേജിനോ അനുസരിച്ചു മാത്രം കണ്ടന്റ് ലഭ്യമാക്കുന്നതിനെയും തടയും.

പണത്തിനനുസരിച്ചു ചില കണ്ടന്റുകള്‍ മാത്രം ലഭ്യമാക്കുന്നതും നെറ്റ് സ്പീഡ് കുറയ്ക്കുന്നതും കൂട്ടുന്നതുമെല്ലാം വിലക്കിയാണു ട്രായിയുടെ പുതിയ ശുപാര്‍ശ.

ഇന്റര്‍നെറ്റ് സേവനം നല്‍കുന്നവര്‍ അതിലെ ഉള്ളടക്കത്തിന് ആനുപാതികമായി വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതു തടഞ്ഞുകൊണ്ടുള്ള വിജ്ഞാപനം 2016 ഫെബ്രുവരിയില്‍ ട്രായി പുറത്തിറക്കിയിരുന്നു.

ജനങ്ങള്‍ക്കു സ്വതന്ത്രമായി വിവരശേഖരണത്തിനും ആശയവിനിമയത്തിനും അവസരം ലഭിക്കുകയാണു വേണ്ടതെന്ന സുപ്രീംകോടതിയുടെ രണ്ടു വിധികളില്‍ പറഞ്ഞ കാര്യവും അന്നു വിജ്ഞാപനത്തില്‍ എടുത്തുകാട്ടി.

നേരത്തെ, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെയെല്ലാം തുല്യരായി കാണണമെന്ന തത്വം ലംഘിക്കുന്ന രീതിക്കെതിരെ വ്യാപക പ്രതിഷേധവും സമൂഹമാധ്യമങ്ങളില്‍ ക്യാംപെയ്‌നുകളും ഉയര്‍ന്നിരുന്നു.

വിജ്ഞാപനം വന്നതോടെ ഫെയ്‌സ്ബുക്കും റിലയന്‍സ് കമ്യൂണിക്കേഷനും ചേര്‍ന്നു തുടങ്ങാനിരുന്ന ഫ്രീബേസിക്‌സ്, എയര്‍ടെലിന്റെ എയര്‍ടെല്‍ സീറോ തുടങ്ങിയവയ്ക്ക് 2016ല്‍ വിലക്കു വരികയും ചെയ്തു.

ട്രായിയുടെ മുഴുവന്‍ ശുപാര്‍ശകള്‍ www.trai.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Top