കുറഞ്ഞ നിരക്കില്‍ കേബിളില്‍ ചാനല്‍ ലഭിക്കും; സ്റ്റാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിയന്ത്രണങ്ങള്‍ക്കെതിരെ സ്റ്റാര്‍ ഇന്ത്യ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. മദ്രാസ് ഹൈക്കോടതി നേരത്തെ ട്രായുടെ നിബന്ധനകള്‍ ശരിവച്ചിരുന്നു. ഇതിനെതിരെ സ്റ്റാര്‍ ഇന്ത്യ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുകയായിരുന്നു. ഈ അപ്പീലാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. ഇതോടെ കേബില്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ തങ്ങളുടെ ടെലിവിഷനില്‍ ഇഷ്ടമുള്ള ചാനല്‍ കാണാനുള്ള സൗകര്യമാണ് ഉണ്ടായിരിക്കുന്നത്.

2016 ഒക്ടോബറില്‍ ട്രായ് പുതിയ നിയന്ത്രണങ്ങളുടെ കരട് പുറത്തിറക്കിയിരുന്നു. ഡി.ടി.എച്ച്. കമ്പനികള്‍ ഇതിനെതിരേ മദ്രാസ് ഹൈക്കോടതിയില്‍ പോയതിനാലാണ് നടപ്പിലാക്കാന്‍ വൈകിയത്. മദ്രാസ് ഹൈക്കോടതിയുടെ വിധി പുറത്തുവന്ന ശേഷമാണ് കഴിഞ്ഞ ജൂലായ് മൂന്നിന് ഇത് നടപ്പിലാക്കിയത്. ഡിസംബര്‍ അവസാനത്തോടെ ട്രായിയുടെ നിയന്ത്രണങ്ങള്‍ക്കനുസൃതമായി ടെലിവിഷന്‍ സംപ്രേഷണം മാറുമെന്നാണ് പ്രതീക്ഷ.

ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള ചാനലുകള്‍ മാത്രം തിരഞ്ഞെടുക്കുകയും അതിനു മാത്രം പണം നല്‍കുകയും മതിയെന്ന സംവിധാനമാണ് ട്രായ് കൊണ്ടു വന്നിരുന്നത്. എന്നാല്‍ ചാനലുകളുടെ നിരക്ക് നിശ്ചയിക്കാനും മറ്റ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും ട്രായിക്ക് അധികാരമില്ലെന്നായിരുന്നു സ്റ്റാറിന്റെ വാദം. ഇതാണ് കോടതി തള്ളിക്കളഞ്ഞിരിക്കുന്നത്.

കോടതി വിധി കൂടി വന്നതോടെ 100 ചാനലുകള്‍ക്ക് ഉപഭോക്താവ് നല്‍കേണ്ടത് വെറും 130 രൂപയും നികുതിയും മാത്രമാകും. ടാറ്റ സ്‌കൈ, ഡിഷ് ടി.വി. തുടങ്ങി രാജ്യത്തെ ഡി.ടി.എച്ച്. കമ്പനികളോ കേബിള്‍ ടെലിവിഷന്‍ കമ്പനികളോ കൂട്ടമായി നല്‍കുന്ന ചാനല്‍ പാക്കേജുകള്‍ വാങ്ങേണ്ട ഗതികേട് ഇനിയുണ്ടാവില്ല.

പേ, എച്ച്.ഡി, പ്രീമിയം ചാനലുകള്‍ക്കും വില നിയന്ത്രണമുണ്ട്. ഓരോ വിഭാഗത്തിലുള്ള ചാനലുകള്‍ക്കും പരമാവധി വില ട്രായ് നിശ്ചയിച്ചിട്ടുണ്ട്. പ്രത്യേക പാക്കേജുകളുടെ നിരക്ക് പ്രഖ്യാപിക്കാന്‍ 180 ദിവസമാണ് ട്രായ് അനുവദിച്ചിരിക്കുന്നത്.

ട്രായിയുടെ നിര്‍ദേശ പ്രകാരം സ്റ്റാര്‍ ഒഴികെ മറ്റെല്ലാ കമ്പനികളും തങ്ങളുടെ ചാനലുകളുടെ നിരക്കുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സോണി, സീ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ മുഴുവന്‍ സൗജന്യ ചാനലുകളും ഇതിന്റെ ഭാഗമായി പേ ചാനലുകളാക്കി മാറ്റിക്കഴിഞ്ഞു.

Top