ഫോണ്‍ കോള്‍ മുറിയല്‍: രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് ട്രായി 56 ലക്ഷം പിഴ ചുമത്തി

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ടെലികോം കമ്പനികള്‍ക്ക് ഫോണ്‍വിളികള്‍ മുറിഞ്ഞുപോകുന്ന സംഭവവുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി പിഴ ചുമത്തി. രാജ്യത്തെ വിവിധ ടെലികോം കമ്പനികള്‍ക്ക് 56 ലക്ഷം രൂപയാണ് ട്രായി പിഴ ചുമത്തിയിരിക്കുന്നത്. ടാറ്റാ ടെലി സര്‍വ്വീസിനാണ് ഏറ്റവും കൂടിയ പിഴയായ 22 ലക്ഷം രൂപ കിട്ടിയത്. ഭാരതി എയര്‍ടെലുമായി ഒന്നിക്കാനിരിക്കുന്നതിനിടെയാണ് ടാറ്റയ്ക്ക് പിഴചുമത്തിയിരിക്കുന്നത്. 2018ന്റെ ആദ്യ പാദത്തില്‍ 10 ലക്ഷവും, രണ്ടാം പാദത്തില്‍ 12 ലക്ഷവുമാണ് ഐഡിയയ്ക്ക് ഫോണ്‍ കോള്‍ മുറിഞ്ഞുപോകുന്നു എന്ന പരാതിയില്‍ പിഴ നല്‍കേണ്ടി വരിക.

ഇതുപോലെ തന്നെ സമാനമായി ആദ്യ പാദത്തില്‍ രണ്ട് ലക്ഷവും രണ്ടാം പാദത്തില്‍ നാല് ലക്ഷവുമാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന് പിഴ കിട്ടിയിരിക്കുന്നത്. എയര്‍ടെലുമായി യോജിച്ച ടെലിനോര്‍ കമ്പനിക്ക് പിഴ ആറ് ലക്ഷം രൂപയാണ്.

എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഫോണ്‍ കോള്‍ മുറിഞ്ഞുപോകുന്ന പ്രശ്‌നം കുറഞ്ഞിട്ടുണ്ടെന്നും. ഇതില്‍ ടെലികോം കമ്പനികളുടെ പരിശ്രമം ശ്രദ്ധേയമാണെന്നും ട്രായ് പറയുന്നു. 2015ല്‍ 9.74 ലക്ഷം മൊബൈല്‍ സൈറ്റുകള്‍ ഉണ്ടായിരുന്നത്. 2018ല്‍ 20.07 ലക്ഷമായി വര്‍ദ്ധിച്ചെന്നും ഇത് വച്ച് നോക്കുമ്പോള്‍ ഫോണ്‍ കോള്‍ മുറിഞ്ഞുപോകുന്ന പ്രശ്‌നം വളരെ കുറഞ്ഞതായി കാണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Top