അറ്റകുറ്റപ്പണി പൂർത്തിയാക്കി ബാലസോറിലെ അപകടമേഖലയിൽ ഗതാഗതം പുനഃസ്ഥാപിച്ചു

ലസോർ : ട്രെയിൻ അപകടമുണ്ടായ ബഹനാഗ ബസാറിൽ 2 പാളങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയായെന്നും ഗതാഗതം വീണ്ടും ആരംഭിച്ചതായും മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇന്നലെ രാത്രി പത്തരയ്ക്കു ശേഷമാണ് അപകടമേഖലയിലൂടെ ആദ്യ ട്രെയിൻ കടന്നുപോയത്. പാളംതെറ്റിയ കോച്ചുകൾ കഴിഞ്ഞദിവസം പുലർച്ചെയോടെ നീക്കം ചെയ്തിരുന്നു.

രക്ഷാപ്രവർത്തനം ഏറക്കുറെ പൂർത്തിയതായി ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) അറിയിച്ചു. രണ്ടു ട്രെയിനുകളിലായി 3400 യാത്രക്കാരുണ്ടായിരുന്നുവെന്നാണു റെയിൽവേ വൃത്തങ്ങൾ പറയുന്നത്. സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം വിതരണം തുടങ്ങി. 9.5 ലക്ഷം രൂപ ചെക്കായും ബാക്കി 50,000 രൂപ പണമായിട്ടുമാണു നൽകുന്നത്. മരണസർട്ടിഫിക്കറ്റും നൽകിത്തുടങ്ങി.

ദുരന്തമറിഞ്ഞ് ബംഗാൾ, തമിഴ്നാട്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നു നൂറുകണക്കിനുപേരാണ് കഴിഞ്ഞദിവസവും ബാലസോറിലെത്തിയത്. മൃതദേഹങ്ങൾ പലയിടത്തായാണു കൂട്ടിയിട്ടിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ പലരും ഭുവനേശ്വറിലും കട്ടക്കിലും ചികിത്സയിലാണ്. നേവിയും ആർമിയും സമാന്തര ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. കല്യാണമണ്ഡപങ്ങളും ഹാളുകളും താൽക്കാലിക ആശുപത്രികളാക്കി മാറ്റി.

കേന്ദ്രമന്ത്രിമായ അശ്വിനി വൈഷ്ണവ്, ധർമേന്ദ്ര പ്രധാൻ, ബിശ്വേശർ ടുഡു എന്നിവർ ഒഡീഷയിൽ തുടരും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ഒഡീഷയിലെത്തി. മുഖ്യമന്ത്രി നവീൻ പട്നായിക് പ്രധാനമന്ത്രിയുമായി ഫോണിൽ ചർച്ച നടത്തി.

Top