വ്യാപാരികള്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്, ഓഗസ്റ്റ് ഒന്‍പതിന് കടകള്‍ തുറക്കും

തൃശ്ശൂര്‍: പെരുന്നാളിന് ശേഷം കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഓഗസ്റ്റ് രണ്ട് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണയിരിക്കാനും ഓഗസ്റ്റ് ഒന്‍പത് മുതല്‍ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കാനും തൃശ്ശൂരില്‍ ചേര്‍ന്ന വ്യാപാരി വ്യവസായി സംസ്ഥാന സമിതി യോഗത്തില്‍ ധാരണയായി.

വ്യാപാരി വ്യവസായി സംസ്ഥാന സമിതിയുടെ യോഗം തൃശൂരില്‍ ചേര്‍ന്ന ശേഷമാണ് നേതാക്കള്‍ വിവരം അറിയിച്ചത്. സംസ്ഥാനത്തെ വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി.നസറുദ്ദീന്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയേ മതിയാവൂ. ഇക്കാര്യത്തില്‍ നേരത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയത്. എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആഗസ്ത് 2 മുതല്‍ ആറ് ദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ വ്യാപാരികള്‍ ധര്‍ണ നടത്തും. ഒന്‍പതാം തീയതി സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കും. ഒന്‍പതാം തീയതി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഏതെങ്കിലും വ്യാപാരികള്‍ക്ക് മോശം അനുഭവമുണ്ടായാല്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്നും നസറുദ്ദീന്‍ പ്രഖ്യാപിച്ചു.

Top