ടിപി വധം സിപിഐഎം ആസൂത്രിത കൊലപാതകമെന്നതിന് തെളിവെന്ന് ചെന്നിത്തല

ramesh chennithala-thomas chandy

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് അനിയന്ത്രിതമായി പരോള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വളം വയ്ക്കുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ ചട്ടങ്ങളും സാമാന്യ നീതിയും കാറ്റില്‍ പറത്തിയാണ് ടി.പിയുടെ ഘാതകര്‍ക്ക് സര്‍ക്കാര്‍ സൗജന്യങ്ങള്‍ നല്‍കുന്നതെന്നും ജീവപര്യന്തം തടവ് ശിക്ഷയക്ക് വിധിക്കപ്പെട്ട ടി.പി.കുഞ്ഞനന്തന് ഇതിനകം ഒരു വര്‍ഷത്തോളം പരോള്‍ കിട്ടിയെന്നും മറ്റു പ്രതികള്‍ക്കും വാരിക്കോരിയാണ് പരോള്‍ നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.എമ്മിന് വേണ്ടി കൊല നടത്തിയവരെ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സി.പി.എം സ്പോണ്‍സര്‍ ചെയ്ത കൊലപാതകമാണ് ടി.പിയുടേതെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇത് വഴി പ്രേരണ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ടി.പി.വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ച്‌ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കെ.കെ.രമയുടെ ആവശ്യത്തിന് സാധുത കൂടുതല്‍ ന്യായീകരിക്കപ്പെടുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Top