ടിപി കൊലക്കേസ്: അപ്പീലുകളില്‍ നാളെ വിധി

റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർഎംപി) സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട അപ്പീലുകളിൽ ഹൈക്കോടതി നാളെ വിധി പറയും. കേസിൽ ശിക്ഷിക്കപ്പെട്ട 12 പ്രതികൾ ശിക്ഷാ വിധിക്കെതിരെയും, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും, സിപിഎം നേതാവ് പി മോഹനനടക്കമുള്ളവരെ കേസിൽ വെറുതെ വിട്ടതിനെതിരെ കെ കെ രമ എംഎൽഎയും നൽകിയ അപ്പീലുകളിലാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പറയുക.

സിപിഎമ്മില്‍ നിന്നും വിട്ട് ആർഎംപി എന്ന പാർട്ടി സ്ഥാപിച്ച ടിപി ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് ഒരു സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിൽ നിന്ന് വിട്ടുപോയി തന്റെ നാടായ ഒഞ്ചിയത്ത് ആർഎംപി എന്ന പേരിൽ പാർട്ടിയുണ്ടാക്കിയതിലുള്ള പകയില്‍ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസിലെ പ്രതികളായ എംസി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഎം പാനൂർ ‌ഏരിയ കമ്മിറ്റിയംഗമായിരുന്ന പി കെ കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്ക് 2014ല്‍ വിചാരണ കോടതി ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ലംബു പ്രദീപന് മൂന്നു വർഷം കഠിന തടവും ശിക്ഷ വിധിച്ചു. ഇതിനെതിരെയാണ് അപ്പീൽ നല്‍കിയിരിക്കുന്നത്. പികെ കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിൽ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി മോഹനൻ ഉൾപ്പെടെ 24 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

Top