ടിപി വധക്കേസ്; പ്രതികള്‍ക്ക് വധശിക്ഷയില്ല

ര്‍എംപി സ്ഥാപക നേതാവായ ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷയില്ല. എന്നാല്‍, ശിക്ഷയില്‍ വലിയ വര്‍ധനവാണ് ഹൈക്കോടതി വരുത്തിയത്.ഒന്നാം പ്രതി മുതല്‍ എട്ടു വര്‍ഷം വരെയുള്ള പ്രതികള്‍ക്കും പതിനൊന്നാം പ്രതിക്കും 20 വര്‍ഷം തടവുശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്. ഈ പ്രതികള്‍ക്ക് 20 വര്‍ഷം കൂടാതെ പരോളോ ശിക്ഷയിളവോ ഉണ്ടാവില്ല. പുതുതായി പ്രതി ചേര്‍ത്ത കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവര്‍ക്ക് ജീവപര്യന്തമാണ് ശിക്ഷ. ഒന്നാം പ്രതി എം സി അനൂപിന് ഇരട്ടജീവപര്യന്തമായും ശിക്ഷ ഉയര്‍ത്തി.

കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉന്നയിച്ച പ്രധാന വാദം. നിലവില്‍ വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ അപര്യാപ്തമാണ്. നിയമാനുസ്യതമായ പരമാവധി ശിക്ഷയാണ് പ്രതികള്‍ക്ക് നല്‍കേണ്ടത്. മരിച്ചയാളുടെ മുഖം പോലും വീട്ടുകാര്‍ കാണരുതെന്ന് പ്രതികള്‍ തീരുമാനിച്ചു. ടി പി ചന്ദ്രശേഖനെ വെട്ടി കൊലപ്പെടുത്തി മുഖം പോലും വിക്യതമാക്കിയത് ഇതിനായിരുന്നു. ഒരു മുന്‍വൈരാഗ്യവുമില്ലാതെയാണ് ക്രൂരമായ കൊലപാതകം നടത്തിയത്. പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.എന്നാല്‍ പ്രതികളുടെ ശിക്ഷ റദ്ദാക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഗൂഡാലോചനയ്ക്കും കൊലപാതകത്തിനും വ്യത്യസ്തമായ ശിക്ഷ വിധിക്കരുതെന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ച നിലപാട്.

പി കെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണില്‍ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഎം നേതാവായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി നടപടി റദ്ദാക്കുകയും ചെയ്തിരുന്നു.കേസിലെ പ്രതികളായ എം സി അനൂപ്, കിര്‍മ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, വായപ്പടച്ചി റഫീഖ് എന്നിവര്‍ക്ക് 2014ല്‍ വിചാരണ കോടതി ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂര്‍ സ്വദേശി ലംബു പ്രദീപന് മൂന്നു വര്‍ഷം കഠിന തടവു ശിക്ഷ വിധിച്ചു. ഇതിനെതിരെയാണ് അപ്പീല്‍ നൽകിയത് .സിപിഎമ്മില്‍ നിന്നും വിട്ട് ആര്‍എംപി എന്ന പാര്‍ട്ടി സ്ഥാപിച്ച ടിപി ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് ഒരു സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില്‍ നിന്ന് വിട്ടുപോയി തന്റെ നാടായ ഒഞ്ചിയത്ത് ആര്‍എംപി എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിയതിലുള്ള പകയില്‍ സിപിഎമ്മുകാരായ പ്രതികള്‍ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.

Top