ടിപി ചന്ദ്രശേഖരന്‍ കൊലപാതകം; പ്രതികളുടെ ശിക്ഷാവിധി ഉയര്‍ത്തുന്നതില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

 ടിപി ചന്ദ്രശേഖരന്‍ കൊലപാതക കേസിലെ പ്രതികളുടെ ശിക്ഷാവിധി ഉയര്‍ത്തുന്നതില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ഡോ കൗസര്‍ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. കേസിലെ ശിക്ഷാവിധി ശരിവെച്ച സാഹചര്യത്തില്‍ എല്ലാ പ്രതികളും ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും.

ആറാം പ്രതി ഒഴികെയുള്ളവര്‍ക്ക് വധഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ഒന്നു മുതല്‍ അഞ്ച് വരെയും ഏഴും പ്രതികളുടെ ശിക്ഷവിധി ഉയര്‍ത്തുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ കെ കെ കൃഷ്ണന്‍, ജ്യോതിബാബു എന്നിവരുടെയും ശിക്ഷയിലും ഹൈക്കോടതി തീരുമാനമെടുക്കും. രണ്ട് പ്രതികളും കഴിഞ്ഞ ദിവസം കോഴിക്കോട് വിചാരണ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇവരെയും ഹൈക്കോടതിയില്‍ ഹാജരാക്കും.

പ്രതികളുടെ വിശദീകരണവും ശിക്ഷാവിധിയിന്മേല്‍ അഭിഭാഷകരുടെ വാദവും കേള്‍ക്കും. പ്രതികള്‍ കഴിഞ്ഞിരുന്ന ജയിലുകളിലെ പ്രൊബേഷണറി ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടും ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. തുടര്‍ന്നാവും ശിക്ഷാവിധിയില്‍ ഹൈക്കോടതി തീരുമാനമെടുക്കുക.

Top