എയർബാഗിൽ തകരാർ; 10ലക്ഷം കാറുകൾ തിരികെ വിളിച്ച് ടൊയോറ്റ

വാഷിംഗ്ടണ്‍: എയർബാഗിലെ തകരാറിന് പിന്നാലെ നിരവധി പേർക്ക് പരിക്ക്. 10ലക്ഷം കാറുകൾ തിരികെ വിളിച്ച് ടൊയോറ്റ. ടൊയോറ്റയുടയും ലക്സസിന്റേയും വിവിധ മോഡൽ വാഹനങ്ങളാണ് തിരികെ വിളിച്ചിരിക്കുന്നത്. കൃത്യമായ രീതിയിൽ മുന്‍ സീറ്റിലെ എയർ ബാഗ് പ്രവർത്തിക്കുന്നില്ലെന്ന് പരാതി ഉയർന്നതിന് പിന്നാലെയാണ് അമേരിക്കയിൽ 1 മില്യണ്‍ കാറുകൾ തിരികെ വിളിച്ചിരിക്കുന്നതെന്നാണ് പ്രമുഖ കാർ നിർമാതാക്കളായ ടൊയോറ്റ ബുധനാഴ്ച വിശദമാക്കിയത്. ഒസിഎസ് സംവിധാനത്തിലുണ്ടായ സെന്‍സർ തകരാറാണ് കുഴപ്പത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഒക്യുപെന്‍റ് ക്ലാസിഫിക്കേഷന്‍ സിസ്റ്റമിലെ തകരാർ സൃഷ്ടിക്കുന്ന ഷോർട്ട് സർക്യൂട്ടാണ് എയർ ബാഗിന്റെ പ്രവർത്തനം പ്രശ്നത്തിലാക്കിയത്. 2020-2022 ലെ ടൊയോറ്റ , ലക്സസ് മോഡലുകളാണ് അമേരിക്കയിൽ തിരികെ വിളിച്ചിട്ടുള്ളത്.

ആവലോണ്‍, ആവലോണ്‍ ഹൈബ്രിഡ് 2020-2021, കാംമ്രി, കാംമ്രി ഹൈബ്രിഡ് 2020-2021, കൊറോള 2020-2021, ഹൈലാന്‍ഡർ, ഹൈലാന്‍ഡർ ഹൈബ്രിഡ് 2020-2021, ആർഎവി4, ആർഎവി4 ഹൈബ്രിഡ് 2020-2021, സിയന്ന ഹൈബ്രിഡ് 2021, ലെക്സസ്, ഇഎസ്250 2021, ഇഎസ്300എച്ച് 2020-2022, ഇഎസ്350 2020-2021, ആർഎക്സ് 350 2020-2021, ആർഎക്സ് 450 എച്ച് 2020-2021 എന്നീ വാഹനങ്ങളാണ് തിരികെ വിളിച്ചിരിക്കുന്നത്.

ടൊയോറ്റ, ലക്സസ് ഡീലർമാർ ഈ വാഹനങ്ങൾ സൌജന്യമായി പരിശോധിക്കുകയും ഒസിഎസ് സെന്‍സറിൽ തകരാറുണ്ടെങ്കിൽ പരിഹരിക്കുമെന്നും ടൊയോറ്റ വിശദമാക്കി. ഫെബ്രുവരി 2024ഓടെ കാർ ഉടമകളെ വിവരം അറിയിക്കുമെന്നും ടൊയോറ്റ വെബ്സൈറ്റിലൂടെ വിശദമാക്കി. ഉടമകൾക്ക് തങ്ങളുടെ വാഹനത്തിന് തകരാറുള്ള വിഭാഗത്തിൽ ഉൾപ്പെടുന്നത് ആണോയെന്ന് അറിയാനുള്ള സംവിധാനവും വെബ്സൈറ്റിലൊരുക്കിയിട്ടുണ്ട്. ഈ അടുത്ത കാലത്തെ ടൊയോറ്റയുടെ ഏറ്റവും വലിയ തിരികെ വിളിക്കലാണ് ഇതെന്നാണ് വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നവംബറിഷ്‍ 1.9 ആർഎവി 4 എസ്യുവി ബാറ്ററി തകരാറിനെ തുടർന്നും ഒക്ടോബറിൽ 751000 ടൊയോറ്റ ഹൈലാന്‍ഡർ ടാബുകളിലെ തകരാർ മൂലവും ടൊയോറ്റ തിരികെ വിളിച്ചിരുന്നു.

Top