ഡീസല്‍ മോഡലുകള്‍ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി ടി.കെ.എം

ഡീസല്‍ മോഡലുകളുടെ വില്‍പ്പന തുടരാനാണ് തീരുമാനമെന്നു വ്യക്തമാക്കി ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടി.കെ.എം). ഡീസല്‍ പതിപ്പുകള്‍ക്ക് ആവശ്യക്കാരുള്ളിടത്തോളം ഇത്തരം വാഹനങ്ങളുടെ നിര്‍മാണം തുടരുമെന്ന കമ്പനി വൈസ് ചെയര്‍മന്‍ ശേഖര്‍ വിശ്വനാഥന്‍ വ്യക്തമാക്കി. മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് (ബി.എസ് ആറ്) നിലവാരം കൈവരിക്കാനുള്ള പരിഷ്‌കാരം വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രകാരം ഇന്ത്യയില്‍ ഡീസല്‍ എന്‍ജിന്‍ നിര്‍മാണശാലയ്ക്കായി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ നിര്‍മാണശാലയില്‍ നിന്ന് അധിക ചെലവില്ലാതെ ബി.എസ് ആറ് നിലവാരത്തിലുള്ള ഡീസല്‍ എന്‍ജിനുകള്‍ നിര്‍മിക്കാനാവുമെന്നാണു ടി.കെ.എമ്മിന്റെ പ്രതീക്ഷ. ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറു’മൊക്കെയാണ് ഇന്ത്യന്‍ വിപണിയില്‍ ടി.കെ.എമ്മിനു കാര്യമായ വില്‍പ്പന നേടിക്കൊടുക്കുന്നത്.

കഴിഞ്ഞ ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കെടുത്താല്‍ വില്‍പ്പനയില്‍ 82 ശതമാനവും ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളായിരുന്നു. അവശേഷിക്കുന്ന 18 ശതമാനം മാത്രമാണു പെട്രോള്‍ പതിപ്പുകളുടെ വിഹിതം. അതേസമയം കാറുകളുടെ വില്‍പ്പനയിലാവട്ടെ പെട്രോള്‍- ഡീസല്‍ മോഡലുകളുടെ അനുപാതം 50:50 എന്ന നിലയിലാണ്. അടുത്ത ഏപ്രില്‍ ഒന്നിന് ബി.എസ് ആറ് നടപ്പാവുന്നതോടെ പുതിയ നിലവാരം കൈവരിക്കാനുള്ള അധിക ചെലവ് മുന്‍നിര്‍ത്തി ഡീസല്‍ കാറുകളുടെ വിലയില്‍ കാര്യമായ വര്‍ധന നേരിടുമെന്നാണു വിലയിരുത്തല്‍.

Top