ടൂറിന് പടി, സ്വര്‍ണം വാങ്ങി പണയം വച്ചും പണമുണ്ടാക്കും ; വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തി പരുക്കേല്‍പ്പിച്ച് കേസിലെ രണ്ടാം പ്രതി നസീം മുമ്പും എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചിട്ടുണ്ടെന്ന് എംഎ ഇംഗ്ലിഷ് വിദ്യാര്‍ഥി അമ്പാടി ശ്യാംപ്രകാശിന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ വര്‍ഷം അമ്പാടിയെ നസീമിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞുവച്ച് മര്‍ദിച്ചിരുന്നുവെന്നും അമ്പാടിയുടെയും സുഹൃത്ത് അമലിന്റെയും പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നെന്നും പറയുന്നു. പ്രളയാനന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച പണം വെട്ടിച്ചെന്ന ആക്ഷേപം താന്‍ ഉന്നയിച്ചതാണു പ്രകോപനമെന്ന് അമ്പാടി പറഞ്ഞു.

അതേസമയം നസീം കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ തനിക്കുമേല്‍ ഭീഷണിയും സമ്മര്‍ദവുമുണ്ടെന്നും അമ്പാടി പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ യൂണിറ്റ് പടി പിരിക്കാറുണ്ട്. കോളജില്‍നിന്ന് ടൂര്‍ പോകണമെങ്കില്‍ യൂണിറ്റിനു പിരിവ് നല്‍കണം. പെണ്‍കുട്ടികളുടെ കയ്യില്‍ നിന്ന് സ്വര്‍ണം വാങ്ങി പണയം വച്ച് പണമുണ്ടാക്കുന്ന നേതാക്കളുമുണ്ടെന്നും വിദ്യാര്‍ഥികള്‍ കോളേജില്‍ പ്രവേശനം നേടുമ്പോള്‍ മുതല്‍ തുടങ്ങുന്ന പിരിവാണിതെന്നും അമ്പാടി വ്യക്തമാക്കി.

അതേസമയം യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പാള്‍ എസ്എഫ്‌ഐയുടെ കയ്യിലെ പാവയാണെന്ന് വെളിപ്പെടുത്തലുമായി നേരത്തെ ആത്മഹത്യക്ക് ശ്രമിച്ച മുന്‍വിദ്യാര്‍ത്ഥിനി നിഖില രംഗത്തെത്തിയിരുന്നു. കോളേജില്‍ എസ്എഫ്‌ഐക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് പ്രിന്‍സിപ്പാളാണെന്നും നിഖില പറയുകയുണ്ടായി.

അഖിലിനെ കുത്തിയ കേസിലെ പ്രതിയായ നസീം മുമ്പ് ഒളിവില്‍ കഴിഞ്ഞത് കോളേജില്‍ തന്നെയായിരുന്നുവെന്നും പൊലീസുകാരനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നസീം കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് മുറിയില്‍ ഒളിവില്‍ കഴിഞ്ഞതെന്നും നിഖില വ്യക്തമാക്കിയിരുന്നു.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കോളേജ് കാന്റീനില്‍ പ്രവേശിക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അനുവദിക്കാറില്ല. അതിനെ ചോദ്യം ചെയ്താല്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തും. എല്ലാവരും എസ്എഫ്‌ഐയില്‍ ചേര്‍ന്നേ പറ്റൂ എന്നാണ് അവരുടെ നിലപാട്. എന്തെങ്കിലും എതിര്‍ത്ത് പറഞ്ഞാല്‍ ഇവിടെ ഞങ്ങളാണ് ഭരിക്കുന്നത് അനുസരിച്ച് മുന്നോട്ടുപോയാല്‍ പഠിക്കാന്‍ അനുവദിക്കുമെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറയുമെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

നിഖിലയ്ക്ക് കോളേജില്‍നിന്ന് ദുരനുഭവങ്ങള്‍ മാത്രമാണ് ഉണ്ടായത്. എസ്എഫ്‌ഐക്കെതിരെ പ്രതിഷേധിച്ചവരെ അവര്‍ അടിച്ചമര്‍ത്തും. പരീക്ഷയുടെ തലേദിവസം പെണ്‍കുട്ടികള്‍ പോസ്റ്ററുകള്‍ ഉണ്ടാക്കി എത്താന്‍ പറഞ്ഞു. അത് നിഷേധിച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പല പെണ്‍കുട്ടികളുടെയും പഠനമോ ആരോഗ്യസ്ഥിതിയോ കണക്കിലെടുക്കാതെ ദിവസവും നിര്‍ബന്ധിച്ച് സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടുപോകും. നിഷേധിച്ചാല്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്നും കോളേജില്‍ ഒറ്റപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും നിഖില വ്യക്തമാക്കി.

Top