ടോട്ടനം താരം സണ്‍ ഹ്യൂങ് മിന്‍ സൈനിക സേവനത്തിന് ഒരുങ്ങുന്നു

ലണ്ടന്‍: ആഗോളവ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നിലച്ചതോടെ കായികലോകം സ്തംഭിച്ചിരിക്കുകയാണ്. അപ്പോഴിതാ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിന്റെ ദക്ഷിണ കൊറിയന്‍ താരമായ സണ്‍ ഹ്യൂങ് മിന്‍ സ്വന്തം രാജ്യത്ത് സൈനിക സേവനത്തിന് ചേരുന്നു. ടോട്ടനം ക്ലബ്ബാണ് താരം നിര്‍ബന്ധിത സൈനിക സേവനത്തിന് ഒരുങ്ങുകയാണെന്ന വിവരം പുറത്ത് വിട്ടത്.

ഒരു മാസം തെക്കന്‍ കൊറിയയിലെ ജെജുവിലാകും താരം സൈനികസേവനം നടത്തുക. കഴിഞ്ഞയാഴ്ചയാണ് സണ്‍ നാട്ടിലേക്കു മടങ്ങിയത്. പൂര്‍ണ ആരോഗ്യവാന്മാരായ ദക്ഷിണ കൊറിയക്കാര്‍ക്ക് 2 വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാണ്. എന്നാല്‍, 2018-ലെ ഏഷ്യന്‍ ഗെയിംസില്‍ ദക്ഷിണ കൊറിയന്‍ ഫുട്‌ബോള്‍ ടീം സ്വര്‍ണം നേടിയതിനു പകരമായി ടീമംഗങ്ങളെ സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

എന്നാല്‍, മൂന്നാഴ്ച അടിസ്ഥാന പരിശീലനവും 500 മണിക്കൂര്‍ സാമൂഹിക സേവനവും നിര്‍ബന്ധമാക്കിയിരുന്നു. ഇതിനായാണ് സണ്‍ ഇപ്പോള്‍ ഒരുങ്ങുന്നത്.

അതേസമയം,ഫെബ്രുവരിയില്‍ ആസ്റ്റണ്‍ വില്ലക്കെതിരായ മത്സരത്തിനിടെ കൈയുടെ എല്ലിന് പൊട്ടലുണ്ടായതിനാല്‍ സണ്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ടോട്ടനത്തിനായി കളിക്കാനിറങ്ങിയിരുന്നില്ല.

Top