പണം കൈപ്പറ്റിയില്ല; ആരോപണം നിഷേധിച്ച് കപില്‍ സിബലും ഇന്ദിര ജെയ്‌സിങ്ങും

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റിയെന്ന ആരോപണം തള്ളി കപില്‍ സിബലും ഇന്ദിര ജെയ്‌സിങ്ങും. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്‍ സാമ്പത്തിക സഹായം നല്‍കാനുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമായി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ പണം വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണിത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍ നിന്ന് തനിക്ക് പണം വന്നതായി സിബല്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, അത് ഹാദിയ കേസില്‍ ഹാജരായതിന്റെ വക്കീല്‍ ഫീസായ 77 ലക്ഷം രൂപയാണെന്ന് അദ്ദേഹം വിശദീകരിച്ചു. 2017 ഓഗസ്റ്റ് നാലിനും 2018 മാര്‍ച്ച് എട്ടിനുമാണ് പണം കൈമാറിയത്. 2018 മാര്‍ച്ചിന് മുമ്പായി മുഴുവന്‍ തുകയും ലഭിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്ന് ഒരുകാലത്തും താന്‍ പണം വാങ്ങിയിട്ടില്ലെന്ന് ഇന്ദിര ജെയ്‌സിങ് വ്യക്തമാക്കി. സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ പണം വാങ്ങിയെന്ന ആരോപണം അവര്‍ നിഷേധിച്ചു. ആരോപണം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും നിഷേധിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന അക്രമാസക്തമായ പ്രക്ഷോഭത്തിന്‍ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സഹായം ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഇന്ദിര ജെയ്‌സിങ് എന്നിവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പണം നല്‍കിയെന്നും പരാമര്‍ശിച്ചിരുന്നു.

Top