സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ അറിയിച്ചു. നഗരാതിര്‍ത്തി പ്രദേശങ്ങള്‍ അടച്ച് കര്‍ശനപരിശോധന നടത്തും. രാവിലെ ആറുമുതല്‍ പരിശോധന ആരംഭിക്കും. എല്ലാ സ്‌റ്റേഷന്‍ പരിധികളിലുമുള്ള പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 70 ചെക്കിങ് പോയന്റുകളും ക്രമീകരിച്ചിട്ടുണ്ട്.

അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വിസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മറ്റു വിഭാഗങ്ങളില്‍പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. അനാവശ്യ യാത്ര നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ട്രെയിന്‍, വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റും മറ്റ് യാത്രാരേഖകളും കാണിച്ചാല്‍ യാത്ര അനുവദിക്കും. കൃത്യമായ രേഖകള്‍ കാണിച്ച് വാക്‌സിനെടുക്കാന്‍ പോകുന്നവര്‍ക്കും യാത്ര ചെയ്യാം. മെഡിക്കല്‍ സ്‌റ്റോറുകളും പാല്‍, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ചായക്കടകള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള വ്യാപാരസ്ഥാപനങ്ങള്‍ സമയക്രമവും കോവിഡ് പ്രോട്ടോകോളും കര്‍ശനമായും പാലിക്കേണ്ടതാണ്. ഇത് പരിശോധിക്കുന്നതിന് കൂടുതല്‍ പട്രോളിങ് സംഘങ്ങളെ എല്ലാ സ്‌റ്റേഷന്‍ പരിധികളിലും നിയോഗിച്ചിട്ടുെണ്ടന്നും സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.

Top