നമസ്‌തേ ട്രംപ് പരിപാടിക്ക് സൂപ്പര്‍താരങ്ങളുടെ നീണ്ട നിരതന്നെ, പരിപാടി ഗംഭീരമാക്കാന്‍ മോദി

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കൂടിയാവുന്ന നമസ്‌തേ ട്രംപ് പരിപാടിക്ക് സാക്ഷ്യം വഹിക്കാന്‍ സച്ചിനും, കപില്‍ ദേവിനും, സുനില്‍ ഗവാസ്‌കറിനും ക്ഷണം. മൊട്ടേര സ്റ്റേഡിയത്തില്‍ നടക്കുന്ന നമസ്‌തേ ട്രംപ് പരിപാടി ഒരു സൂപ്പര്‍താര സംഗമമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സച്ചിനടക്കം ഇന്ത്യയിലെ ഇതിഹാസ ക്രിക്കറ്റ് താരങ്ങളെയെല്ലാം പരിപാടിയിലേക്ക് ക്ഷണിച്ചത്.എ ആര്‍ റഹ്മാന്‍ നയിക്കുന്ന സംഗീത നിശയും ഉണ്ടാവുമെന്നാണ് വിവരം.

അതീവ രഹസ്യമായാണ് നമസ്‌കാരം ട്രംപ് പരിപാടിയുടെ ഒരുക്കങ്ങളെല്ലാം നടത്തുന്നത് എന്നാണ് വിവരം. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി,ഗുജറാത്തില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങളായ പാര്‍ഥിവ് പട്ടേല്‍, ഫാസ്റ്റ്ബൗളര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്. പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് തന്നെ അതിഥികള്‍ സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിലെത്തണമെന്നാണ് നിര്‍ദ്ദേശം. ഗുജറാത്തി നാടോടി സംഗീതഞ്ജരായ കിര്‍ത്തിദാന്‍ ഗാഡ്‌വി, പാര്‍ഥിവ് ഗോഹില്‍ എന്നിവരുടെ പരിപാടിയും ഉണ്ടാവും

Top