നാളെ മോദിയുടെ 73–ാം ജന്മദിനം; ബിജെപി രാജ്യമെമ്പാടും വിപുലമായി ആഘോഷിക്കും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാളെ 73–ാം ജന്മദിനം. ഇന്ത്യയിലുടനീളമുള്ള ബിജെപി യൂണിറ്റുകൾ പ്രധാനമന്ത്രിയുടെ ജന്മദിനം വ്യത്യസ്ത രീതികളിൽ ആഘോഷിക്കും.
സെപ്റ്റംബർ 17ന് തുടങ്ങി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് സമാപിക്കുന്ന രീതിയിലാണ് ഗുജറാത്തിലെ ബിജെപി ഘടകം പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ ജില്ലകളിലും യുവമോർച്ച പ്രവർത്തകർ രക്തദാന ക്യാംപുകൾ സംഘടിപ്പിക്കും. നവസാരി ജില്ലയിൽ 30,000 സ്‌കൂൾ വിദ്യാർഥിനികൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനും പദ്ധതിയുണ്ട്. സൂറത്തിലെ ഒരു എൻജിഒ മുലപ്പാൽ ദാന ക്യാംപ് സംഘടിപ്പിക്കും. 140 ലധികം സ്ത്രീകൾ ഇതിൽ പങ്കെടുക്കും.

ത്രിപുരയിലെ ബിജെപി യൂണിറ്റ് ‘നമോ വികാസ് ഉത്സവ്’ എന്ന പേരിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. യോഗയോടു കൂടി ആരംഭിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി മണിക് സാഹയും മന്ത്രിമാരും മുതിർന്ന പാർട്ടി നേതാക്കളും പങ്കെടുക്കും. ബിജെപി ഒബിസി മോർച്ച പ്രവർത്തകർ രാജ്യവ്യാപകമായി ബൈക്ക് റാലി സംഘടിപ്പിക്കും.

ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗറിൽ ദാമോദർദാസ് മോദിയുടെയും ഹീര ബെന്‍ മോദിയുടെയും ആറു മക്കളിൽ മൂന്നാമനായി 1950 സെപ്റ്റംബർ 17നാണ് മോദി ജനിച്ചത്. ചെറുപ്പകാലം മുതൽ ആർഎസ്എസ് അംഗമായിരുന്ന അദ്ദേഹം 1987ൽ ബിജെപി ജനറൽ സെക്രട്ടറിയായി. 2001 മുതൽ 13 വർഷം ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2014ൽ പ്രധാനമന്ത്രിയായി അധികാരമേറ്റു. 2019ൽ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

Top