മികച്ചതും മതിയായ അളവിലും തക്കാളി ലഭിച്ചില്ല; രാജ്യത്തെ മക്ഡൊണാള്‍ഡ്‌സ് സ്റ്റോറുകളിലെ മെനുവില്‍ നിന്ന് തക്കാളി പുറത്ത്

രാജ്യത്തെ പല മക്ഡൊണാള്‍ഡ്‌സ് സ്റ്റോറുകളും തക്കാളിയെ തല്‍ക്കാലം മെനുവില്‍ നിന്ന് ഒഴിവാക്കി. തീരുമാനം തക്കാളി വില കുതിച്ചുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍. ഇതിനെ കുറിച്ചുള്ള നോട്ടീസ് മക്ഡൊണാള്‍ഡ് കടകള്‍ക്ക് മുന്‍പില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ പച്ചക്കറിയുടെ സമീപകാല വിലക്കയറ്റമാണ് ഇതിന് കാരണമെന്ന് മക്ഡൊണാള്‍ഡ്‌സ് നോട്ടീസില്‍ പരാമര്‍ശിച്ചിട്ടില്ല. ചില പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്ന് ഉണ്ടാകുന്ന കാലാനുസൃതമായ വിള പ്രശ്‌നങ്ങള്‍ കാരണം മികച്ച ഗുണനിലവാരം ഉറപ്പാക്കാന്‍ കഴിയാത്തതാണ് തക്കാളി വിഭങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

‘ഞങ്ങള്‍ എത്ര ശ്രമിച്ചിട്ടും, ഞങ്ങളുടെ കര്‍ശനമായ ഗുണനിലവാര പരിശോധനയില്‍ മികച്ചതും മതിയായ അളവിലും തക്കാളി ലഭിക്കാത്തതിനാല്‍ തല്‍ക്കാലം, തക്കാളിയില്ലാത്ത വിഭവങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു. മികച്ച തക്കാളി ലഭ്യമാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്.’എന്നാണ് മക്ഡൊണാള്‍ഡ്‌സ് ഔട്ട്ലെറ്റില്‍ പ്രദര്‍ശിപ്പിച്ച നോട്ടീസിന്റെ ഉള്ളടക്കം. തക്കാളി മെനുവില്‍ നിന്ന് ഒഴിവാക്കിയത് വിലയിലെ കുതിച്ചുചാട്ടം കൊണ്ടല്ലെന്നും ഉടന്‍ തന്നെ ഇത് മെനുവിലേക്ക് തിരികെ കൊണ്ടുവരാന്‍ കമ്പനി ശ്രമിക്കുന്നുണ്ടെന്നും മക്ഡൊണാള്‍ഡ്സ് ഇന്ത്യ, നോര്‍ത്ത് ആന്‍ഡ് ഈസ്റ്റ്, വക്താവ് വ്യക്തമാക്കി

പലയിടത്തും മണ്‍സൂണ്‍ മഴ ശക്തമായതിനെ തുടര്‍ന്ന് തക്കാളി ലഭ്യത കുറഞ്ഞു. ഇത് രാജ്യത്തുടനീളം തക്കാളിയുടെ വില ഉയരാന്‍ കാരണമാക്കി. പല നഗരങ്ങളിലും കിലോയ്ക്ക് 150 രൂപയായി താക്കളിയുടെ വില. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ താപനിലയിലെ പെട്ടെന്നുള്ള വര്‍ധനയും തക്കാളി വിളകളില്‍ കീടബാധയുണ്ടാക്കുകയും വിളവ് കുറയുകയും വിപണി വില ഉയരുകയും ചെയ്തതും ഈ വര്‍ഷത്തെ ഉയര്‍ന്ന വിലയ്ക്ക് കാരണമായി.

Top