തക്കാളി വില പൊള്ളും; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വില 140 കടന്നു

Tomato

ന്യൂഡല്‍ഹി: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ തക്കാളി വില കുതിച്ചുയരുന്നു. പലയിടത്തും തക്കാളി വില കിലോയ്ക്ക് 20ല്‍ നിന്ന് 100 രൂപയായി വര്‍ധിച്ചു. മിക്ക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും 100 രൂപയ്ക്ക് മുകളിലാണ് തക്കാളി വില്‍ക്കുന്നത്.

തക്കാളി ക്ഷാമം ഏറ്റവും രൂക്ഷം ചെന്നൈയിലാണ്. ഇവിടെ കിലോയ്ക്ക് 140 രൂപയാണ് തക്കാളി വില. ഈ മാസം ആദ്യം കിലോയ്ക്ക് 40 രൂപ മാത്രമായിരുന്നു ഇവിടെ. രാജ്യത്തെ ഏറ്റവും വലിയ തക്കാളി ഉത്പാദകരായ ആന്ധ്രാപ്രദേശില്‍ കിലോയ്ക്ക് 100 രൂപയാണ് വില. ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

നിലവില്‍ മഹാരാഷ്ട്രയിലെ സോലാപൂരില്‍ നിന്നും കര്‍ണാടകയിലെ ചിക്ബുള്ളാപൂരില്‍ നിന്നുമാണ് സാധനങ്ങള്‍ കൂടുതലായി എത്തുന്നത്. വലിയ തോതില്‍ തക്കാളി കൃഷി ചെയ്യുന്ന പ്രദേശങ്ങള്‍ മഴക്കെടുതിയില്‍ നശിച്ചതും ഡീസല്‍ വില വര്‍ധനവുമാണ് വിലക്കയറ്റത്തിന് കാരണം. ഉള്ളി, കാപ്‌സിക്കം തുടങ്ങിയ പച്ചക്കറികള്‍ക്കും വില വര്‍ധിക്കുകയാണ്.

Top