ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: യെമനില്‍ ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്.

ടോം ഉഴുന്നാലിനെ തിരിച്ചെത്തിക്കാനായതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഫാദറിന്റെ ആരോഗ്യവിവരങ്ങള്‍ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി. സലേഷ്യന്‍ സഭയുടെ ബംഗളൂരു, ഡല്‍ഹി പ്രൊവിന്‍ഷ്യല്‍മാരും ഫാ. ടോമിനൊപ്പമുണ്ടായിരുന്നു.

ഇന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ജാംബതിസ്ത ദിക്വാത്രോയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

സിബിസിഐ സെന്ററില്‍ 4.30ന് പത്രസമ്മേളനം. 6.30ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ദിവ്യബലി. രാത്രിയില്‍ ഓഖ്‌ല ഡോണ്‍ബോസ്‌കോ ഭവനിലേക്കു മടങ്ങും.

റോമില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് വ്യാഴാഴ്ച രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫാ. ടോം എത്തിയത്.

Top