വന്യജീവി ആക്രമണമുണ്ടായാൽ വിളിക്കാൻ ടോൾ ഫ്രീ നമ്പർ; സഹായം ഉറപ്പെന്ന് മന്ത്രി

തിരുവനന്തപുരം: കാട്ടുപോത്തുകൾ നാട്ടിലിറങ്ങി ആക്രമണം നടത്തിയ മുൻ സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.മുൻ അനുഭവം ഇല്ലാത്തതിനാൽ തടയാനുള്ള നsപടിയുണ്ടായിട്ടില്ല. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടുമെന്ന് ചർച്ച ചെയ്തു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഒരു പദ്ധതി തയ്യാറാക്കും. ഒരു ടോൾ ഫ്രീ നമ്പർ (18004254733) നടപ്പാക്കും. വന്യജീവി ആക്രമണമുണ്ടായാൽ ഈ ടോൾ ഫ്രീയിലേക്ക് വിളിക്കാം. 24 മണിക്കൂറും വന്യജീവി ആക്രമണത്തെ നേരിട്ടാനുള്ള കൺട്രോൾ റൂമായിരിക്കും. വയനാട്, കണ്ണൂർ, അതിരപ്പള്ളി, ഇടുക്കി തുടങ്ങി ഹോട്ട് സ്പോട്ടുകളിൽ ദ്രുതകര്‍മ്മസേനകൾ രൂപീകരിക്കും.

കാട്ടുപന്നികളെ വെടിവയ്ക്കാനുളള സമയം നീട്ടിയെന്നും മന്ത്രി അറിയിച്ചു. ഈ മാസം 28 വരെയായിരുന്നു തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരുന്നത്. അത് ഒരു വർഷം നീട്ടി നൽകി ഉത്തരവിറങ്ങി. വന്യജീവി ആക്രമണം നേരിടുന്നതിന് കേന്ദ്ര നിയമത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം തള്ളിയിരുന്നു. അതിനാൽ നിയമഭേദഗതിയാണ് ആവശ്യം.എരുമേലിയിലെ ജനങ്ങൾക്കുണ്ടായ ബുദ്ധി മുട്ട് മനസിലാക്കുന്നു. ജനങ്ങൾ സർക്കാരുമായി സഹകരിക്കണം.ഒരു വകുപ്പിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നു. ജനജാഗ്രത സമിതികൾ രൂപീകരിക്കും. വന്യജീവി ആക്രമണം ചെറുക്കാന്‍ സംസ്ഥാനത്തിന് നിയമ നിർമ്മാണം നടത്താൻ കഴിയുമോയെന്ന് നിയമ വകുപ്പുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു

എരുമേലിയിൽ കാട്ടുപോത്തിന് വെടിയേറ്റിട്ടുണ്ടോയെന്ന് പറയാൻ കഴിയില്ല. അങ്ങനെ ഒരു വർത്തമാനം ഉണ്ട്. നായാട്ട് സംഘത്തിന്റെ വെടിയേറ്റിട്ടുണ്ടെന്നത് ഒരു സംശയമാണ്. ഒരു പ്രകോപനം ഇല്ലാതെ കാട്ടുപോത്ത് പുറത്തിറങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി.

Top