ടോക്യോ ഒളിമ്പിക്സ്; മേരി കോമിന് വിജയത്തുടക്കം

ടോക്യോ: ഒളിമ്പിക്സില്‍ മേരി കോമിന് വിജയത്തുടക്കം. ഡൊമിനിക്കന്‍ താരം ഹെര്‍നാന്‍ഡസ് ഗാര്‍സിയയെ തോല്‍പ്പിച്ചാണ് മേരികോം വിജയിച്ചത്. 4-1 ആണ് സ്‌കോര്‍ നില. ബോക്സിംഗ് ഫ്ളൈവെയ്റ്റ് ഇനത്തിലാണ് മേരി കോം മത്സരിച്ചത്. ആദ്യ രണ്ട് റൗണ്ടുകളിലും മേരി കോമിന് വ്യക്തിമായ ആധിപത്യമുണ്ടായിരുന്നു.

ആദ്യ റൗണ്ടില്‍ മൂന്ന് ജഡ്ജസ് മേരി കോമിന് 10 പോയിന്റുകള്‍ വീതം നല്‍കി. ഡൊമിനിക്കന്‍ താരത്തിന് രണ്ട് പത്ത് പോയിന്റുകള്‍ മാത്രമാണ് ലഭിച്ചത്. നിരന്തരം പഞ്ചുകളും ഹുക്കുകളുമായി ഡൊമിനിക്കന്‍ താരത്തെ വിറപ്പിച്ച മേരി കോം ഒടുവില്‍ പ്രീക്വാര്‍ട്ടറിലേക്ക് അനായാസ വിജയം നേടി കടക്കുകയായിരുന്നു.

ഇന്ത്യ വിജയപ്രതീക്ഷയര്‍പ്പിച്ച ഷൂട്ടിംഗില്‍ നിരാശയായിരുന്നു ഫലമെങ്കിലും മറ്റ് മത്സരങ്ങളില്‍ ഇന്ത്യയ്ത്ത് വിജയം നേടാന്‍ സാധിച്ചു. ബാഡ്മിന്റണില്‍ പി.വി സിന്ധു വിജയിച്ചു. ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ പോളികാര്‍പ്പോവയെയാണ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് കേവലം 13 മിനിറ്റിലാണ് പിവി സിന്ധു ഇസ്രായേലിനെ തോല്‍പ്പിച്ചത്. ആദ്യ സെറ്റില്‍ 21-7 രണ്ടാം സെറ്റില്‍ 21-10 എന്നിങ്ങനെയാണ് സ്‌കോര്‍ നില. ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവാണ് നിലവില്‍ പിവി സിന്ധു.

റാവിംഗില്‍ ഇന്ത്യ സെമിയില്‍ എത്തി. പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിള്‍സില്‍ ഇന്ത്യ സെമിയില്‍ എത്തി. അര്‍ജുന്‍-അരവിന്ദ് സഖ്യമാണ് സെമിയില്‍ കടന്നത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ സഖ്യം ഫിനിഷ് ചെയ്തത്.

ഒളിമ്പിക്സ് ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ മാണിക്ക ബത്രയ്ക്ക് മിന്നും വിജയം. യുക്രെയ്ന്‍ താരത്തെയാണ് മാണിക്ക ബത്ര തോല്‍പ്പിച്ചത്. വാശിയേറിയെ മത്സരത്തിന്റെ സ്‌കോര്‍ നില 4-3.

 

Top