ടോക്യോ ഒളിംപിക്‌സ്; ഇന്ത്യന്‍ താരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കടുത്ത നിയന്ത്രണമാണ് ടോക്യോയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് മുതല്‍ എല്ലാ ദിവസവും കൊവിഡ് പരിശോധന നടത്തണം. ടോക്യോയില്‍ എത്തിയാല്‍ മൂന്ന് ദിവസം കര്‍ശന ക്വാറന്റീനില്‍ കഴിയണം. ഈ സമയം മറ്റ് രാജ്യങ്ങളിലെ കളിക്കാരുമായി ഇടപഴകരുത്, അവര്‍ക്കൊപ്പം പരിശീലിക്കരുത് എന്നിങ്ങനെ നീളുന്നു നിയന്ത്രണങ്ങള്‍.

ഒളിംപിക്‌സിനെത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ടോക്യോയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണം മറികടക്കാന്‍ മറുതന്ത്രവുമായി ബോക്‌സിംഗ് താരം മേരി കോം. ഇറ്റലിയിലെത്തി അവിടെ നിന്നാകും ടോക്യോയിലേക്ക് മേരി കോം പോവുക.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമായി ഇടപഴകാന്‍ പാടില്ലെന്ന നിബന്ധനയുള്ളതിനാല്‍ പരിശീലന വേദികളിലേക്ക് പോലും താരങ്ങള്‍ക്ക് എത്താനാകില്ല. ഈ നിയന്ത്രണങ്ങളാണ് മേരി കോമിനെ ചൊടിപ്പിച്ചത്. തുടര്‍ച്ചയായി നടത്തിവരുന്ന പരിശീലനം മൂന്ന് ദിവസം മുടക്കേണ്ടി വന്നാല്‍ പ്രകടനത്തെ ബാധിക്കുമെന്ന് മേരി കോം പറയുന്നു. ഇതിനെ മറികടക്കാനായാണ് ഇറ്റലിയിലേക്ക് പോകുന്നത്. അവിടെയെത്തി പരിശീലനം തുടരും. പിന്നാലെ ടോക്യോയിലേക്ക് പറക്കും. ഇറ്റലി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ടോക്യോയില്‍ വലിയ നിയന്ത്രണങ്ങളില്ല. നിലവില്‍ പൂനെ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തിലാണ് 38കാരിയായ മേരി കോം.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഇളവ് ആവശ്യപ്പെട്ടെങ്കിലും ഒളിംപിക് സംഘാടക സമിതി അനുവദിച്ചിട്ടില്ല. മത്സരത്തിന് അഞ്ച് ദിവസം മുമ്പ് മാത്രമേ ഗെയിംസ് വില്ലേജിലേക്ക് പ്രവേശിക്കാന്‍ പറ്റൂ.

 

Top