ടോക്യോ ഒളിമ്പിക്‌സ്; സിന്ധു പ്രീ ക്വാര്‍ട്ടറില്‍

ടോക്യോ: പി വി സിന്ധു വനിതകളുടെ ബാഡ്മിന്റണില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് സ്റ്റേജില്‍ ഹോങ് കോംഗിന്റെ ചെയുംഗ് ങാന്‍ യിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-9, 21-16. പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍റ്റിനെയാണ് സിന്ധു നേരിടുക.

ആദ്യ ഗെയിം എതിരാളിക്ക് ഒരവസരവും കൊടുക്കാതെയാണ് സിന്ധു നേടിയത്. രണ്ടാം ഗെയിമില്‍ മാത്രമാണ് ങാന്‍ അല്‍പമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയത്. ഒരുവേള അവര്‍ മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ ആദ്യ പത്ത് പോയിന്റിന് ശേഷം തിരിച്ചടിച്ച സിന്ധു ഗെയിം സ്വന്തമാക്കി.

ഗ്രൂപ്പില്‍ രണ്ട് മത്സരവും ജയിച്ചാണ് സിന്ധു നോക്കൗട്ടിന് യോഗ്യത നേടിയത്. ആദ്യ മത്സരത്തില്‍ ഇസ്രായേലിന്റെ സെനിയ പൊളികര്‍പോവയെ നേരിട്ടുള്ള ഗെയിമുകളാണ് സിന്ധു തോല്‍പ്പിച്ചത്.

ഇന്ന് നടന്ന മറ്റുമത്സരങ്ങളില്‍ വനിതകളുടെ ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങി. ബ്രിട്ടണ്‍ 4-1നാണ് ഇന്ത്യയെ തകര്‍ത്തത്. പുരുഷ വിഭാഗം വ്യക്തിഗത അമ്പെയ്ത്തില്‍ തരുണ്‍ദീപ് റായ് പുറത്തായി. ഇസ്രായേലിന്റെ ഇറ്റയ് ഷാനിയോട് 6-5നാണ് താരം തോറ്റത്.

 

Top