ടോക്യോ ഒളിമ്പിക്‌സ്; ബോക്‌സിംഗില്‍ ലോവ്ലിനക്ക് ജയം

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആശ്വാസമായി ലോവ്ലിന ബോര്‍ഗോഹൈന്‍. വനിതകളുടെ 69 കിലോഗ്രാം ബോക്‌സിംഗില്‍ ജര്‍മ്മനിയുടെ നദീന്‍ അപേറ്റ്‌സിനെ കീഴടക്കിയ ലോവ്ലിന ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. സ്‌കോര്‍ 3-2. അസമില്‍ നിന്ന് ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ആദ്യ വനിതാ അത്ലറ്റാണ് ലോവ്ലിന.

ഇതിനിടെ, 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സ്ഡ് മത്സരത്തിലും ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായി. ഇന്ത്യയുടെ രണ്ട് ടീമുകള്‍ക്കും യോഗ്യതാ ഘട്ടം കടക്കാനായില്ല. എളവേനില്‍ വാലറിവാന്‍- ദിവ്യാന്‍ഷ് സിങ് പന്‍വാര്‍ സഖ്യം 12ആം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ അഞ്ജും മൗദ്ഗില്‍- ദീപക് കുമാര്‍ 18ആമത് ഫിനിഷ് ചെയ്തു. 626.5 പോയിന്റുകളാണ് എളവേനില്‍ വാലറിവാന്‍- ദിവ്യാന്‍ഷ് സിങ് പന്‍വാര്‍ സഖ്യം നേടിയത്. അഞ്ജും മൗദ്ഗില്‍- ദീപക് കുമാര്‍ സഖ്യം 623.8 പോയിന്റ് നേടി.

നേരത്തെ, ടോക്യോ ഒളിമ്പിക്‌സ് വനിതാ ടെന്നീസില്‍ ലോക രണ്ടാം നമ്പര്‍ താരമായ നയോമി ഒസാക്ക ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ക്കേറ്റ വോന്‍ഡ്രൗസോവയാണ് മൂന്നാം റൗണ്ടില്‍ ഒസാക്കയെ അട്ടിമറിച്ചത്. വെറും രണ്ട് സെറ്റുകള്‍ മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ അനായാസമായിരുന്നു ചെക്ക് താരത്തിന്റെ ജയം. സ്‌കോര്‍ 6-1 6-4.

42ആം റാങ്കുകാരിയായ മാര്‍ക്കേറ്റ ഡ്രോപ് ഷോട്ടുകള്‍ കളിച്ചാണ് ഒസാക്കയെ ഞെട്ടിച്ചത്. ആദ്യ 15 മിനിട്ടില്‍ തന്നെ ഒസാക്ക നാല് ഗെയിമുകള്‍ നഷ്ടപ്പെടുത്തിയിരുന്നു. ആദ്യ സെറ്റ് 24 മിനിട്ടുകള്‍ക്കുള്ളില്‍ അവസാനിച്ചു. രണ്ടാം സെറ്റില്‍ നീണ്ട റാലിയിലൂടെ ഒസാക്ക തിരികെ വന്ന് തുടര്‍ച്ചയായ രണ്ട് ഗെയിം ജയിച്ചു. എന്നാല്‍, തിരിച്ചടിച്ച ചെക്ക് താരം വിജയം പിടിച്ചെടുക്കുകയായിരുന്നു.

 

Top