ടോക്യോ ഒളിംപിക്സ്; ഇന്ത്യയുടെ ആദ്യ സംഘം 17ന് പുറപ്പെടും

ടോക്യോ: ജപ്പാനിലെ ടോക്യോ വേദിയാവുന്ന ഒളിംപിക്സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഈ മാസം 17ന് പുറപ്പെടും. ടോക്യോയില്‍ എത്തിയാല്‍ മൂന്ന് ദിവസം ടീമംഗങ്ങള്‍ ക്വാറന്റീനില്‍ കഴിയണം. ഈ സമയം മറ്റ് രാജ്യങ്ങളില്‍നിന്നുള്ളവരുമായി ഇടപഴുകാന്‍ പാടില്ല. ഈ നിബന്ധന മൂലം താരങ്ങളുടെ പരിശീലനം മുടങ്ങുമെന്നും ഇളവ് വേണമെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒളിംപിക് സംഘാടക സമിതി അംഗീകരിച്ചിട്ടില്ല.

മത്സരം കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ ഗെയിംസ് വില്ലേജില്‍നിന്ന് പുറത്തുപോകണമെന്ന നിബന്ധന മാറ്റണമെന്നും ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല.

ടോക്യോ ഒളിംപിക്സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധുവിനും ബി സായ് പ്രണീതിനും ആദ്യ റൗണ്ടില്‍ താരതമ്യേന ദുര്‍ബലരായ എതിരാളികളെയാണ് ലഭിക്കുക. ആറാം സീഡായ സിന്ധു ഗ്രൂപ്പ് ജെയില്‍ ഹോങ്കോംഗിന്റെ ച്യൂംഗ് ഗ്‌നാന്‍യിയെയും ഇസ്രായേല്‍ താരം സെനിയ പോളികാര്‍പോവയെയും നേരിടും. ലോക റാങ്കിംഗില്‍ മുപ്പത്തിനാലും അന്‍പത്തിയെട്ടും സ്ഥാനക്കാരാണ് നിലവിലെ വെള്ളി മെഡല്‍ ജേതാവായ സിന്ധുവിന്റെ എതിരാളികള്‍.

സായ് പ്രണീത് നെതര്‍ലന്‍ഡ്‌സിന്റെ മാര്‍ക് കാല്‍ജോയെയും ഇസ്രായേലിന്റെ മിഷ സില്‍ബര്‍മാനേയും നേരിടും. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരാണ് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുക. ഇതേസമയം, പുരുഷ ഡബിള്‍സില്‍ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന് ആദ്യ റൗണ്ടില്‍ ശക്തമായ എതിരാളികളെയാണ് നേരിടേണ്ടത്. ഒന്നാം സീഡായ ഇന്തോനേഷ്യന്‍ താരങ്ങളെയും ലോക റാങ്കിംഗിലെ മൂന്നാം സ്ഥാനക്കാരായ ചൈനീസ് തായ്പേയ് ജോഡിയേയും ആദ്യ റൗണ്ടില്‍ നേരിടണം.

അതിതീവ്ര വ്യാപനശേഷിയുള്ള കൊവിഡിന്റെ ഡെല്‍റ്റ വകഭേദം പടരുന്ന സാഹചര്യത്തില്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥക്കിടയിലാണ് ഒളിംപിക്സ് മത്സരങ്ങള്‍ നടക്കുക. ജൂലെ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കില്ലെന്ന് ഔദ്യോഗികമായി സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ടോക്യോ നഗരത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് സംഘാടക സമിതിയുടെ ഈ തീരുമാനം.

ടോക്യോയില്‍ ജൂലെ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിംപിക്സ് അരങ്ങേറുക. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സ് കൊവിഡ് മഹാമാരി കാരണം ഈ വര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.

 

Top