മലയാള സിനിമയുടെ സ്വന്തം ഉണ്ണി മുകുന്ദന് ഇന്ന് മധുര പിറന്നാൾ. ഒൻപത് വർഷങ്ങൾക്ക് മുൻപ് മലയാള സിനിമക്ക് ഒരു ഉണ്ണി പിറന്നു !! പിന്നീട് അയാളെ മലയാളികൾ മനസിൽ അളിയൻ എന്നും സൂപ്പർമാൻ എന്നുമെല്ലാം വിളിച്ചു. മലയാള തനിമയാർന്ന മുഖവും ആകാരഭംഗിയുമായി ഒരു പതിറ്റാണ്ടിനോട് അടുത്തായി മലയാള സിനിമയുടെ അവിഭാജ്യ ഘടകടമായി തന്നെ ഉണ്ണി മുകുന്ദൻ നിലനിൽക്കുന്നുണ്ട്.
തന്റെ ശരീര സൗന്ദര്യം നിലനിർത്തുന്നതിന് വലിയ കഷ്ടപാടുകൾ സ്വീകരിക്കുവാൻ തയ്യാറാകുന്ന അർപ്പണബോധമുള്ള കലാകാരനാണ് ഉണ്ണി എന്ന് നിസംശയം പറയാനാകും. കഥാപാത്രത്തിന്റെ പൂർണ്ണതക്കായി തന്റെ ശരീരഘടന മാറ്റിമറിക്കുവാൻ ഏതറ്റവും വരെ പോകുന്ന താരം കൂടിയാണ് ഉണ്ണി.
2011-ൽ സൂപ്പർ ഹിറ്റ് ചിത്രം നന്ദനത്തിന്റെ റീമേക്ക് ആയി എത്തിയ തമിഴ് ചിത്രം ശീടനിലൂടെയായിരുന്നു സിനിമ ലോകത്തിലേക്കുള്ള ഉണ്ണിയുടെ അരങ്ങേറ്റം. ആ വർഷം തന്നെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ബോംബെ മാർച്ച് 12-ലൂടെ ഉണ്ണി മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചു. പിന്നീട് ഒട്ടനവധി ആക്ഷൻ ചിത്രങ്ങളിലും തന്റെ ഗംഭീര പ്രകടനത്തിലൂടെ ഉണ്ണി വിജയക്കൊടി പാറിച്ചു. മല്ലു സിംഗും, സ്റ്റൈലും, വിക്രമാദിത്യനും, മാസ്റ്റർ പീസും, മിഖായേലുമെല്ലാം അതിൽ ചിലതു മാത്രം.
മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ഉണ്ണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മോഹൽലാൽ, ജൂനിയർ എൻ. ടി. ആർ ചിത്രം ജനതാ ഗ്യാരെജും, ഭാഗ്മതിയും ഉണ്ണിക്ക് തെന്നിന്ത്യൻ കയ്യടികൾ വാങ്ങികൊടുത്ത ചിത്രങ്ങളാണ്. അതുല്യ പ്രതിഭ ലോഹിതദാസിന്റെ കീഴിൽ അഭിനയ പാഠവങ്ങൾ തുടങ്ങിയ ഉണ്ണിക്ക് ലോഹിതദാസിന്റെ തന്നെ മോഹൻലാൽ ചിത്രത്തിൽ പ്രതിനായക വേഷം ചെയ്യുന്നതിന് അവസരം ലഭിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായ ലോഹിതദാസിന്റെ വേർപാട് ഉണ്ണിയുടെ വലിയ സ്വപ്നത്തിന് മങ്ങൽ ഏൽപിക്കുകയായിരുന്നു. പ്രതീക്ഷകൾ ഉണർത്തുന്ന നിരവധി പ്രൊജക്ടുകൾ ഉണ്ണിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.