ഏറെ പ്രത്യേകതകൾ നിറഞ്ഞ പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്

തിരുവനന്തപുരം : പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു പതിനാലാം കേരള നിയമസഭ. സ്പീക്കർക്കും സർക്കാരിനുമെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങൾക്കും 14 സർക്കാർ പ്രമേയങ്ങൾക്കും സഭ സാക്ഷിയായി.സഭയിലെ വാക്‌പ്പോരിന് ഇന്ന് പരിസമാപ്തി. ഇനി നേതാക്കൾ സഭയ്ക്കു പുറത്ത് ജനങ്ങളിലേക്ക്.

അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും ശ്രദ്ധേയമായിരുന്നു നിലവിലെ സഭ. സിറ്റിംഗ് എംഎൽഎമാരിൽ കൂടുതൽ പേരെ നഷ്ടമായത് ഈ സഭാ കാലയളവിലാണ്. ഏകദിന സമ്മേളനങ്ങളുടെ കാര്യത്തിൽ ഈ സഭ റെക്കോർഡിട്ടു. ഏഴു പ്രത്യേക സമ്മേളനങ്ങളും ആറ് അടിയന്തര പ്രമയങ്ങളും ചർച്ചയ്ക്കു വന്നു. സ്പീക്കർക്കും സർക്കാരിനുമെതിരേ വന്ന അവിശ്വാസ പ്രമേയങ്ങൾ പരാജയപ്പെട്ടു.

ഡിജിറ്റലിലേക്ക് കേരള നിയമസഭ മാറിയതും സഭാടിവിയുടെ വരവും ഇതേ കാലയളവിലായിരുന്നു. കൊവിഡ് കാലത്തെ സഭാ സമ്മേളനം പുത്തൻ അനുഭവമായി. ആറു അടിയന്തര പ്രമേയങ്ങളിൽ സർക്കാർ ചർച്ചയ്ക്കു തയാറായി. 14 സർക്കാർ പ്രമേയങ്ങളും ചർച്ചയ്ക്കു വന്നു. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ബിജെപിക്കും ഒരു എംഎൽഎയുണ്ടായി എന്നതും ഈ സഭയുടെ പ്രത്യേകതയാണ്.

Top