‍എൽഐസി ഐപിഒ ഇന്ന് അവസാനിക്കും

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ ഓഹരിവിൽപന (ഐപിഒ) ഇന്ന് അവസാനിക്കും. രാവിലെ 10 മുതൽ വൈകിട്ട് ഏഴു വരെയാണു സമയം.

ഇൻഷുറൻസ് ഭീമനായ എൽഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജീവനക്കാരും പോളിസി ഉടമകളും റീട്ടെയിൽ നിക്ഷേപകരുമെല്ലാം സബ്‌സ്‌ക്രിപ്‌ഷൻ നടത്തുന്നുണ്ട്.

പോളിസി ഉടമകൾക്കായി മാറ്റിവച്ചതിന്റെ അഞ്ച് മടങ്ങ് അപേക്ഷയാണ് ഇതുവരെ ലഭിച്ചത്. സാധാരണ നിക്ഷേപകരുടെ ക്വോട്ടയിൽ 1.59 മടങ്ങും ജീവനക്കാരുടെ ക്വോട്ടയിൽ 3.79 മടങ്ങും അപേക്ഷകൾ നിലവിൽ എത്തിയിട്ടുണ്ട്. ലഭിച്ച 29.08 കോടി ബിഡുകളിൽ 18.74 കോടിയും കട്ട്–ഓഫ് പ്രൈസിലാണ്.

ഇന്ത്യയ്ക്കു പുറത്തു താമസിക്കുന്ന വിദേശ ഇന്ത്യക്കാർക്ക് ഐപിഒയിൽ പങ്കെടുക്കാമെങ്കിലും എൽഐസി പോളിസി ഉടമകളെന്ന നിലയിൽ അപേക്ഷിക്കാൻ കഴിയില്ല. അതേസമയം രണ്ട് ലക്ഷം രൂപ വരെയുള്ള നിക്ഷേപമാണെങ്കിൽ റീട്ടെയ്ൽ വിഭാഗത്തിലും അതിനു മുകളിലെങ്കിൽ (5 ലക്ഷം രൂപ വരെ) നോൺ–ഇൻസ്റ്റിറ്റ്യൂഷനൽ ബയേഴ്സ് വിഭാഗത്തിലും പരിഗണിക്കും.

Top