പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്

ന്യൂഡല്‍ഹി: വികസിപ്പിച്ച കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്. മന്ത്രി പദവി നഷ്ടമായ മുതിര്‍ന്ന നേതാക്കള്‍ക്ക് ബിജെപി പാര്‍ട്ടി ചുമതല നല്‍കിയേക്കും. കഴിഞ്ഞ ദിവസമായിരുന്നു പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ആറു വനിതകള്‍ കൂടി വന്നതോടെ കേന്ദ്ര മന്ത്രിമാരില്‍ സ്ത്രീകളുടെ എണ്ണം 11 ആയി. പട്ടിക വിഭാഗങ്ങളില്‍ നിന്ന് മന്ത്രിമാരുടെ എണ്ണം 20 ആയി. പുതിയ സഹകരണ മന്ത്രാലയത്തിന്റെ ചുമതല അമിത് ഷായ്ക്കാണ്.

മന്‍സൂഖ് മാണ്ഡവ്യ ആരോഗ്യമന്ത്രിയായി ചുമതലയേറ്റു. ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് വ്യോമയാനം ലഭിച്ചു. മലയാളിയായ രാജീവ് ചന്ദ്രശേഖറാണ് ഐടി സഹമന്ത്രി. രാസവള വകുപ്പിന്റെ ചുമതലയും മന്‍സൂഖ് മാണ്ഡവ്യക്കാണ്. അശ്വിനി വൈഷ്ണവ് റെയില്‍വേ മന്ത്രിയാകും. പീയുഷ് ഗോയലിന് ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് ലഭിക്കും. വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയായി സ്മൃതി ഇറാനി തുടരും. ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസമന്ത്രിയാകും.

അനുരാഗ് ഠാക്കൂറാണ് പുതിയ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി. നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ്, നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍ തുടങ്ങിയവരുടെ വകുപ്പുകളില്‍ മാറ്റമില്ല. ഹര്‍ദിപ് സിംഗ്പുരി പെട്രോളിയം, ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാന മന്ത്രാലയം, സര്‍ബാനന്ദ സോനോവാള്‍ ജലഗതാഗതം എന്നിവ കൈകാര്യം ചെയ്യും. വിദേശകാര്യ സഹമന്ത്രിയായി വി മുരളീധരനൊപ്പം മീനാക്ഷി ലേഖിയെയും ഉള്‍പ്പെടുത്തി.

Top