ഇന്ന് രാഷ്ട്രപിതാവിന്റെ ജന്മദിനം, ഗാന്ധിജിയെ സ്മരിച്ച് ഇന്ത്യ

gandhi

ന്യൂഡല്‍ഹി: ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 148-ാം ജന്മദിനം.

രാജ്യം ഗാന്ധിജയന്തി ആഘോഷിക്കുമ്പോള്‍ ലോകം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ഇന്നത്തെ ദിവസം ആചരിക്കുന്നത്. ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കാന്‍ ആരംഭിച്ചത് 2007 മുതലാണ്.

കരംചന്ദ് ഗാന്ധിയുടേയും പുത്ലീബായിയുടേയും മൂന്നു പുത്രന്മാരില്‍ ഇളയവനായി ഗുജറാത്തിലെ പോര്‍ബന്തറില്‍ 1869 ഒക്ടോബര്‍ 2-നാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്.

സത്യഗ്രഹമെന്ന സമരമാര്‍ഗത്തിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാബോധം നല്‍കിയ ഗാന്ധി തന്റെ ലളിത ജീവിതം കൊണ്ടും ലോകത്തിന് മാതൃക കാണിച്ചു. ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്ന തന്റെ ആത്മകഥയില്‍ പച്ചയായ ജീവിതാനുഭവങ്ങള്‍ രേഖപ്പെടുത്തുന്നതു വഴി അദ്ദേഹം സത്യസന്ധതയുടെ പ്രാധാന്യം വിളിച്ചോതി.

ലണ്ടനിലെ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് നിയമം പഠിച്ച ഗാന്ധിജി അവിടെ വെച്ച് സസ്യാഹാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പഠിക്കുകയും ‘വെജിറ്റേറിയന്‍ ക്ലബി’ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. നിയമ പഠനത്തിന് ശേഷം മുംബൈയിലെ കോടതിയില്‍ വക്കീലായി അരങ്ങേറിയെങ്കിലും ആദ്യ കേസില്‍ ഹാജരായപ്പോള്‍ തന്നെ ശരീരം വിറച്ച് ഒരക്ഷരം പോലും പറയാന്‍ കഴിയാതെ ജോലി അവസാനിപ്പിക്കുകയാണ് ഗാന്ധിജി ചെയ്തത്. പിന്നീട് മൂത്ത ജ്യേഷ്ഠന്റെ നിര്‍ബന്ധത്തിന് വഴങ്ങി ദക്ഷിണാഫ്രിക്കയിലേക്ക് പോയതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.

വര്‍ണ വിവേചനം കൊടികുത്തി വാണിരുന്ന ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാരും വിവേചനത്തിന്റെ ഇരകളായിരുന്നു. വെള്ളക്കാര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന എ-ക്ലാസ് കൂപ്പയില്‍ യാത്രചെയ്തതിന് ഗാന്ധിജിക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇതേ തുടര്‍ന്ന് താഴ്ന്ന ക്ലാസില്‍ യാത്ര ചെയ്ത അദ്ദേഹം, വെള്ളക്കാരന് സീറ്റ് ഒഴിഞ്ഞു നല്‍കിയില്ല എന്ന കാരണത്താല്‍ വീണ്ടും മര്‍ദ്ദനമേറ്റുവാങ്ങി. ഈ സംഭവത്തോടെയാണ് ഇത്തരം ദുരാചാരങ്ങള്‍ക്കെതിരെ പോരാടാന്‍ ഗാന്ധിജി മുന്നിട്ടിറങ്ങിയത്.

1915-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ ഗാന്ധിജി ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ അഹിംസയുടെ മാര്‍ഗത്തില്‍ ശക്തമായ സമരങ്ങള്‍ ആരംഭിച്ചു. നിസ്സഹകരണ സമരം, നിയമലംഘനസമരം, ക്വിറ്റ് ഇന്ത്യ സമരം എന്നീ സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ഗാന്ധിജിയെ രാഷ്ട്ര പിതാവ് എന്ന് ആദ്യമായി വിളിച്ചത് ആരാണെന്ന കാര്യത്തില്‍ ഇന്നും വ്യക്തത ഇല്ല. സുഭാഷ് ചന്ദ്ര ബോസ് ആണ് ഇതെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്.

ഡല്‍ഹിയിലെ ബിര്‍ള മന്ദിരത്തില്‍ 1948 ജനുവരി 30 വെള്ളിയാഴ്ച വൈകീട്ട് 05:17-ന് നാഥുറാം വിനായക് ഗോഡ്സേ എന്ന മതഭ്രാന്തന്റെ വെടിയേറ്റ് ഗാന്ധിജി മരണമടഞ്ഞപ്പോള്‍ ‘നമ്മുടെ ജീവിതത്തില്‍ നിന്നും വെളിച്ചം പൊലിഞ്ഞു പോയി’ എന്ന് നെഹ്റു പറഞ്ഞത് ഒട്ടും അതിശയോക്തി ആയിരുന്നില്ല. ഗ്രാമങ്ങളിലാണ് ഇന്ത്യ ജീവിക്കുന്നത് എന്ന് പറഞ്ഞ ആ മഹാത്മാവിന്റെ ജന്മദിനം വിവിധ പരിപാടികളോടെയാണ് രാജ്യം ആഘോഷിക്കുന്നത്.

Top