എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും. തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി പരി​ഗണിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ എംഎൽഎയുടെ അറസ്റ്റിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം. അതേസമയം എൽദോസ് കുന്നപ്പിള്ളി ഒളിവിൽ തുടരുകയാണ്.

ബലാത്സംഗ കേസ് ചുമത്തി മൂന്നാം ദിനമാണ് എൽദോസിൻറെ മുൻകൂർ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുന്നത്. ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ടെന്നും എംഎൽഎയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ നിലപാടെടുക്കും. ജൂലൈ മുതൽ പലപ്പോഴായി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും ജാമ്യം നൽകുന്നത് പരാതിക്കാരിയുടെ ജീവൻപോലും അപകടത്തിലാക്കുമെന്ന് പ്രോസിക്യൂഷൻ വാദിക്കും.

കോടതി ജാമ്യാപേക്ഷ തള്ളുകയോ അറസ്റ്റ് തടയാതിരിക്കുകയോ ചെയ്താൽ എൽദോസിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളിലേക്ക് അന്വേഷണ സംഘം കടക്കും. അതിൻറെ മുന്നോടിയായി എംഎൽഎയുടെ ഒളിയിടം കണ്ടെത്താനുള്ള തിരച്ചിൽ തുടങ്ങി.

Top