കോപ്പയില്‍ അര്‍ജന്റീനക്ക് ഇന്ന് ആദ്യ മത്സരം

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയില്‍ ലിയോണല്‍ മെസ്സിയുടെ അര്‍ജന്റീന ഇന്ന് ആദ്യ മല്‍സരത്തിന് ഇറങ്ങും. മുന്‍ ചാമ്പ്യന്‍മാര്‍ ആയ ചിലി ആണ് എതിരാളികള്‍.

ഇന്ത്യന്‍ സമയം രാത്രി രണ്ടരയ്ക്കാണ് കളി തുടങ്ങുക. ലിയോണല്‍ മെസ്സിയുടെ കൈയ്യെത്തും ദൂരെ നിന്ന് രണ്ട് തവണ കോപ്പ കിരീടം തട്ടിയെടുത്തവരാണ് ചിലി. അവസാനം വരെ പോരാടാനുള്ള തടിമിടുക്ക് തന്നെയാണ് ചെമ്പടയുടെ കരുത്ത്.

മെസ്സിക്ക് ഒരു കിരീടം എന്ന മോഹവുമായി എത്തുന്ന അര്‍ജന്റീനയ്ക്ക് ജയിച്ച് തുടങ്ങണം. പരിക്കേറ്റ പ്രതിരോധ താരം ക്രിസ്റ്റ്യന്‍ റോമേറോ ഒഴികെ എല്ലാവരെയും സജ്ജരെന്ന് കോച്ച് ലിയോണല്‍ സ്‌കൊലാണി.

4-3-3 ശൈലിയില്‍ ഇറങ്ങുമ്പോള്‍ ഡി മരിയയ്ക്കും അഗ്യൂറോയ്ക്കും ആദ്യ ഇലവനില്‍ ഇടംകിട്ടാനിടയില്ല. മെസ്സി, മാര്‍ട്ടിനെസ് സഖ്യത്തിനൊപ്പം നികോ ഗോണ്‍സാലസിനാവും അവസരം കിട്ടുക. ഫ്രാങ്കോ അര്‍മാനി കൊവിഡ് മുക്തനായെങ്കിലും എമിലിയാനോ മാര്‍ട്ടിനെസ് തന്നെ ഗോള്‍വലയത്തിന് മുന്നിലെത്തും.

മധ്യനിരയില്‍ ഡീ പോള്‍, പരേഡസ്, ലോസെല്‍സോ സഖ്യം. കടലാസിലെ കരുത്ത് കളത്തിലും കണ്ടാല്‍ അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവും. സൂപ്പര്‍ താരം അലക്‌സിസ് സാഞ്ചന്റെ പരിക്ക് ചിലിക്ക് കനത്ത തിരിച്ചടിയായി.

ഗ്രൂപ്പ് ഘട്ടം സാഞ്ചസിന് നഷ്ടമാവും. കൊവിഡ് മുക്തനായ അര്‍ത്തുറോ വിദാല്‍ തിരിച്ചെത്തുന്നത് ചിലിക്ക് ആശ്വാസമാകും. കോപ്പയില്‍ ഇതുവരെ ഏറ്റുമുട്ടിയ 28 കളികളില്‍ 20ലും ജയം അര്‍ജന്റീനയ്ക്ക്.

ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഒരിക്കല്‍ പോലും ചിലിയ്ക്ക് ജയിക്കാനായിട്ടില്ല. 10 ദിവസം മുന്‍പ് ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഓരോ ഗോള്‍ അടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു.

 

Top