കർഷക സമരം; സംഘടനകളുടെ നിർണായക യോഗം ഇന്ന്,തുടർ സമര പരിപാടികൾ ചർച്ചയാകും

കേന്ദ്രസർക്കാറിന്റെ കാർഷികനയങ്ങൾക്കെതിരായ കർഷക സമരത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണായക യോഗം ഇന്ന്. സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെ അധ്യക്ഷതയിലാണ് യോഗം. ഈ മാസം 29 വരെ ഡൽഹി ചലോ മാർച്ചുമായി മുന്നോട്ട് പോകില്ലെന്നാണ് കർഷക സംഘടനകളുടെ തീരുമാനം. എന്നാൽ 21ാം തിയ്യതി പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട ശുഭ്കരൺ സിംഗിന്റെ ഘാതകരെ പിടികൂടാൻ ഇപ്പോഴും പഞ്ചാബ് പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് കർഷക സംഘടനകളുടെ ആരോപണം. കൊലപാതകത്തിൽ ഇനിയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ കർഷക സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.

പഞ്ചാബ് -ഹരിയാന അതിർത്തിയിൽ തുടരുന്ന ഡൽഹി ചലോ മാർച്ചിന്റെ ഭാവി നിർണയിക്കാനാണ് ഇന്നത്തെ യോഗം. സംയുക്ത കിസാൻ മോർച്ച രൂപീകരിച്ച ആറംഗ സമിതിയുമായി സഹകരിക്കുന്ന കാര്യത്തിലും ഇന്ന് ധാരണ ഉണ്ടായേക്കും. പഞ്ചാബ് സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ കൂടുതൽ സമര പരിപാടികൾ ആസൂത്രണം ചെയ്യാനാണ് കർഷകരുടെ നീക്കം. ദേശീയപാതകളിൽ പ്രതിഷേധ സൂചകമായി ഇന്നലെ കർഷകർ നടത്തിയ ട്രാക്ടർ റാലി വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു.

Top