ട്വന്റി 20 രണ്ടാം സെമിയില്‍ പാകിസ്താന്‍ ഇന്ന് ആസ്‌ത്രേലിയയെ നേരിടും

ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമിയില്‍ പാകിസ്താന്‍ ഇന്ന് ആസ്‌ത്രേലിയയെ നേരിടും. വൈകിട്ട് 7.30ന് ദുബൈയിലാണ് മത്സരം. കിരീടനേട്ടത്തിലേക്ക് ഏറ്റവും പ്രതീക്ഷ കല്‍പ്പിക്കപ്പെടുന്ന ടീമാണ് പാകിസ്താന്‍. കളിച്ച 5 മത്സരത്തിലും നേടിയത് ഏകപക്ഷീയമായ വിജയം. നായകന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ചേരുന്ന ഓപ്പണിങ് നിര തന്നെയാണ് പാകിസ്താന്റെ കരുത്ത്.

സീനിയര്‍ താരങ്ങളായ ഹഫീസും മാലിക്കും വെടിക്കെട്ട് ബാറ്റിങ് നടത്തുന്നു. ഫിനിഷറായി എത്തുന്ന ആസിഫ് അലിക്ക് സിക്‌സുകളോടുള്ള പ്രണയവും പാകിസ്താന് പ്രതീക്ഷ നല്‍കുന്നുണ്ട്. ലോകകപ്പിലെ തന്നെ മികച്ച പേസ് നിരയും പാകിസ്താന് സ്വന്തമാണ്. ഷഹീന്‍ അഫ്രീദിയും ഹസനലിയും ഹാരിസ് റൗഫും ഒന്നിനൊന്ന് മെച്ചമുള്ള കളിക്കാരാണ്.

മറുവശത്ത് ആസ്‌ത്രേലിയയും കൂടുതല്‍ ആശ്രയിക്കുന്നത് ഓപ്പണര്‍മാരെയാണ്. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും മികച്ച ഒത്തിണക്കത്തോടെ കളിക്കുന്നു. പക്ഷേ മധ്യനിരയുടെ സ്ഥിരതയില്ലായ്മ ഓസീസിന് തലവേദനയാകുന്നുണ്ട്. കമിന്‍സും ഹേസില്‍വുഡും സാംപെയുമൊക്കെ നന്നായി പന്തെറിയുന്നുണ്ട്. സ്റ്റാര്‍ക്ക് കൂടി അവസരത്തിനൊത്തുയര്‍ന്നാല്‍ ആസ്‌ത്രേലിയക്ക് പാകിസ്താനെ വീഴ്ത്താം.

Top