എല്‍ജെഡി പിളര്‍പ്പിലേക്ക്? ഇന്ന് ചേരുന്ന നേതൃയോഗം നിര്‍ണ്ണായകം

തിരുവനന്തപുരം: എല്‍ജെഡി സംസ്ഥാന നേതൃ യോഗം ഇന്ന് കോഴിക്കോട് ചേരും. പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്ന സാഹചര്യങ്ങള്‍ക്കിടയില്‍ ചേരുന്ന യോഗം നിര്‍ണ്ണയകമാണ്. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും അതിനുശേഷം സംസ്ഥാന ഭാരവാഹി യോഗവും ചേരും. ജില്ല പ്രസിഡന്റുമാരുടെയും യോഗം നടക്കും.

ഷെയ്ക്ക് പി ഹാരിസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നീക്കങ്ങളടക്കം ലംഘനമാണെന്നാണ് എല്‍ജെഡി പ്രസിഡന്റ് എംവി ശ്രേയാംസ് കുമാറിന്റെ നിലപാട്. യോഗത്തില്‍ ഇവര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും ഉയരും. വിമതര്‍ക്കെതിരെ നടപടി ഉണ്ടായാല്‍ പാര്‍ട്ടി പിളരാനാണ് സാധ്യത. അച്ചടക്കത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പറയുമ്പോഴും സമവായ സാധ്യത പൂര്‍ണ്ണമായും അടക്കാതെയാണ് ശ്രേയാംസിന്റെ പ്രതികരണം

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തുടങ്ങിയ തര്‍ക്കമാണ് എല്‍ജെഡിഎ ഇപ്പോള്‍ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുന്നത്. അധികാരക്കൊതിയാണ് വിമത നീക്കത്തിന് പിന്നില്‍ എന്ന് ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കുകയാണ് വിമത നേതാക്കളും.

ശ്രേയാംസ് കുമാര്‍ ഉടന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നാണ് വിമത നേതാക്കളുടെ നിലപാട്. നാളെ രാജിവെച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ സമാന്തര യോഗം വിളിച്ചു ചേര്‍ക്കും. 26, 27, 29 തീയതികളില്‍ മേഖല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ സംസ്ഥാന പ്രസിഡന്റ് തയ്യാറാകുന്നില്ലെന്ന ആരോപണമാണ് വിമത വിഭാഗം ഉയര്‍ത്തുന്നത്.

Top