പാലാരിവട്ടം മേല്‍പാല അഴിമതി ; ടി ഒ സൂരജ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

കൊച്ചി : പാലാരിവട്ടം മേല്‍പാല അഴിമതി കേസില്‍ ടി ഒ സൂരജ് ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിലെ ഒന്നാം പ്രതി കരാര്‍ കമ്പനി എം.ഡി സുമീത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജരുമായ എം. ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ നാലാം പ്രതിയും പൊതുമരാമത്ത് മുന്‍ സെക്രട്ടറിയുമായ ടി.ഒ. സൂരജ് എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് കോടതി വിധി പറയുന്നത്.

ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാണ് വിധി പറയുക. മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് കരാറില്‍ ഒപ്പിടുകയായിരുന്നുവെന്നാണ് ടി.ഓ സൂരജ് കോടതിയെ അറിയിച്ചിരിക്കുന്നത്. നാലുപേരുടെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പിച്ചിട്ടുണ്ട്. പാലം നിര്‍മാണത്തിനുള്ള ടെണ്ടറില്‍ തിരിമറി നടത്തിയെന്നാണ് വിജിലന്‍സ് റിപോര്‍ട്ട്. പാലം നിര്‍മാണത്തിലിരിക്കെ ടി.ഒ സൂരജ് മകന്റെ പേരില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കരാറുകാരനായ ഒന്നാം പ്രതി സുമിത് ഗോയല്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നിര്‍ദേശ പ്രകാരം പാലാരിവട്ടം മേല്‍പ്പാല നിര്‍മാണം വേഗം പൂര്‍ത്തിയാക്കുകയായിരുന്നുവെന്നാണ് സുമിത് ഗോയല്‍ വാദിക്കുന്നത്.

Top