ബെംഗളൂരു: ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍മാരിൽ ഒരാളായി തനിക്കു ഇതുവരെ ഇടം നേടാന്‍ സാധിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന് വിരാട് കൊഹ്‌ലി.
മികച്ച ക്യാപ്റ്റനായി മാറണമെങ്കിൽ ഇനിയും ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാനുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌ക്കറിന്റെ അഭിനന്ദനത്തിനു മറുപടി പറയുകയായിരുന്നു താരം.
ഗവാസ്‌ക്കറിന്റെ അഭിനന്ദനം ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍, ആ നേട്ടം കൈവരിക്കുന്നതിന് ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്. ബംഗളൂരുവില്‍ നടന്ന നാലാം ഏകദിനത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ കൊഹ്‌ലി വ്യക്തമാക്കി.
ബാറ്റിങ് ലൈനപ്പില്‍ പിഴവ് ഉണ്ടായതാണ് ഓസീസിനെതിരേയുള്ള നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു തിരിച്ചടിയായതെന്ന് കൊഹ്‌ലി നേരത്തെ സമ്മതിച്ചിരുന്നു.
ഓസീസിനെതിരേ നടന്ന നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 21 റണ്‍സിന്റെ തോല്‍വിയാണ് നേരിടേണ്ടി വന്നത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാകും കൊഹ്‌ലിയെന്നായിരുന്നു ഗവാസ്‌കറിന്റെ അഭിനന്ദനം.
സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെ പരമ്പര വിജയം നേടിയതോടെയാണ് ക്രിക്കറ്റ് ഇതിഹാസം ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്തിയത്.
നിലവിലെ ഇന്ത്യന്‍ ടീം മികച്ച ഒത്തിണക്കമുള്ളവരാണെന്നും ഏതു ടീമിനും വെല്ലുവിളിയാണെന്നും ഗാവസ്‌കര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നേരത്തെ ഇന്ത്യന്‍ ടീമിലെ യുവതാരം ഹര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടെയുള്ളവരെ ഗാവസ്‌കര്‍ വിമര്‍ശിച്ചിരുന്നു. ഹെയര്‍ സ്‌റ്റൈല്‍ ആണ് ടീമില്‍ ഇടം നേടാനുള്ള യോഗ്യതയെന്നായിരുന്നു വിമര്‍ശനം.
എന്നാല്‍, ഓസീസിനെതിരായ പരമ്പര നേടാന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് തുണയായത്. ഇതോടെ വിമര്‍ശനം മാറ്റിവെച്ച ഗാവസ്‌കര്‍ ഇന്ത്യന്‍ ടീമിന്റെ കുതിപ്പിനെ പുകഴ്ത്തി.
ടീം സമതുലിതമാണെന്ന് ഗാവസ്‌കര്‍ പറഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും കളിക്കാര്‍ മികവു കാട്ടുന്നു. വ്യത്യസ്ത ശൈലിയിലുള്ള ബൗളര്‍മാര്‍ ടീമിന് മുതല്‍ക്കൂട്ടാണെന്നും ഗവാസ്‌കര്‍ വിലയിരുത്തി.
സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ വിജയിക്കുന്ന ടീം ആണ് ചാമ്പ്യന്മാരാകുന്നത്. ഇന്ത്യ അത് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
എന്നാൽ പരിചയ സമ്പന്നരായ ഓസ്‌ട്രേയന്‍ ടീമില്‍ വ്യത്യസ്തത കൊണ്ടുവരുന്ന ബാറ്റ്‌സ്മാനെയും ബൗളറെയും ആവശ്യമാണ്. ആദ്യത്തെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ കഴിഞ്ഞാല്‍ ഓസീസിന് ബാറ്റ് ചെയ്യാന്‍ ആളില്ലാത്ത സ്ഥിതിയാണെന്ന് ഗാവസ്‌കര്‍ പറഞ്ഞു.