സംസാരിക്കാന്‍ വിസമ്മതിച്ചു; യുവാവ് പട്ടാപകല്‍ വിദ്യാര്‍ഥിനിയുടെ കഴുത്തറുത്തു

tamilnadu

ചെന്നൈ: സംസാരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് പട്ടാപകല്‍ വിദ്യാര്‍ഥിനിയുടെ കഴുത്തറുത്തു. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ കൂഡല്ലൂര്‍ ജില്ലയിലാണ് സംഭവം. യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

കൂഡല്ലൂര്‍ അണ്ണാമലൈ സര്‍വ്വകലാശാലയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ ശില്‍പയ്ക്കാണ് കഴുത്തിന് മുറിവേറ്റത്. കോളേജില്‍ നിന്ന് തിരികെ വരുംവഴി തന്നെ പിന്തുടര്‍ന്ന യുവാവുമായി ശില്‍പ വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു. വഴക്ക് മൂര്‍ഛിച്ചതോടെ യുവാവ് കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ശില്‍പയുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ശില്‍പയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് യുവാവിനെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. നന്ദകുമാര്‍ എന്ന യുവാവുമായി ശില്‍പയ്ക്ക് മുന്‍പരിചയമുണ്ടായിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. ഇരുവരും തമ്മില്‍ കുറച്ചുകാലമായി അകല്‍ച്ചയിലാവുകയും നന്ദകുമാറിനോട് സംസാരിക്കാന്‍ ശില്‍പ താത്പര്യം കാട്ടാതിരിക്കുകയും ചെയ്തതാണ് നന്ദകുമാറിനെ പ്രകോപിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

ഒരുമാസം മുമ്പ് ചെന്നൈയില്‍ സമാനരീതിയിലുള്ള ആക്രമണത്തിന് വിധേയയായി അശ്വിനി എന്ന ബികോം വിദ്യാര്‍ഥിനി മരിച്ചിരുന്നു. അഴകേശന്‍ എന്നയാളായിരുന്നു അന്ന് അശ്വിനിയെ കൊലപ്പെടുത്തിയത്. അശ്വിനി പലതവണ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 2016-ല്‍ സ്വാതി എന്ന യുവതിയെ റെയില്‍വേസ്റ്റേഷനില്‍ വച്ച് രമേഷ്‌കുമാര്‍ എന്നയാള്‍ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതും വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു.

Top