TN seema facebook post

കോഴിക്കോട്: അയ്യപ്പഭക്തന്മാരുടെ ശാരീരിക മാനസിക നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ തടസ്സമാകുമെന്ന് താന്‍ പറഞ്ഞിട്ടില്ല എന്നും ഇത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വാദമാണെന്നും സി.പിഎം നേതാവ് ഡോ. ടി.എന്‍. സീമ.

പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ താന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ വാക്കായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് സീമ പ്രതികരിച്ചത്.

കഴിഞ്ഞ 26ന് വനിതാ സാഹിതിയും വിമന്‍സ് കോളേജിലെ മാതൃകവും ചേര്‍ന്നു സംഘടിപ്പിച്ച ‘സ്ത്രീകളുടെ ക്ഷേത്ര പ്രവേശനംകീഴ് വഴക്കങ്ങളും അവകാശങ്ങളും’ എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഗോപാലകൃഷ്ണന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചതെന്ന് സീമ പറയുന്നു.

അയ്യപ്പ ഭക്തന്മാരെ അവഹേളിക്കുന്ന ആ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിക്കുകയാണ് ചെയ്തത്. ചില മാധ്യമങ്ങള്‍ അത് എന്റെ നിലപാടാണെന്ന രീതിയില്‍ വാര്‍ത്ത നല്‍കി. പിന്നാലെ ഹാലിളകിയ പലരും തന്നെ ആക്ഷേപിച്ച് രംഗത്തുവരികയും ചെയ്തു.

ആര്‍.എസ്.എസുകാര്‍ക്ക് പ്രിയങ്കരനായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമായിട്ടാണ് ഈ ആക്രമണങ്ങളെങ്കില്‍ അയ്യപ്പഭക്തരുടെ ശത്രുക്കള്‍ ആരാണെന്ന് എല്ലാവര്‍ക്കും ബോധ്യമാകുമെന്നും സീമ ഫേസ്ബുക്കില്‍ കുറിച്ചു.

സീമയുടെ ഫേസ്ബുക്ക് പോസ്റ്റ്

Top