തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ തന്റെ കാറിനു നേരെ വെടിയുതിര്‍ത്തു; ബിജെപി നേതാവ്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ തന്റെ കാറിന് നേരെ വെടിയുതിര്‍ത്തുവെന്ന് ബി.ജെ.പി നേതാവ് കൃഷ്‌ണേന്ദു മുഖര്‍ജി. അസന്‍സോളില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഗുണ്ടകള്‍ക്ക് കാറിന്റെ ഡോര്‍ തുറക്കാന്‍ സാധിക്കാതെ വന്നതുകൊണ്ടാണ് താന്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും മുഖര്‍ജി വ്യക്തമാക്കി. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഈ ആരോപണങ്ങളെ നിഷേധിച്ച് രംഗത്ത് വന്നു.

കൊല്‍ക്കത്തയില്‍ നിന്ന് അസന്‍സോളിലെ ഹിരാപൂരിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. മൂന്ന് അജ്ഞാതരായ ആളുകളെത്തി കാര്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ ടി.എം.സി പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി മുഖര്‍ജി ആരോപിച്ചു. ഡ്രൈവര്‍ സഹായത്തിനായി നിലവിളിച്ചപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടുവെന്നും മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

മുഖര്‍ജിയില്‍ നിന്ന് പരാതി ലഭിച്ചതായും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഹിരാപൂര്‍ പൊലീസ് പറഞ്ഞു. കള്ളക്കടത്ത് കേസുകളിലും കൊലപാതക കേസുകളിലും പ്രതിയാണ് മുഖര്‍ജി എന്നും ആരെങ്കിലും പഴയ വൈരാഗ്യം തീര്‍ത്തതായിരിക്കുമെന്നും തൃണമൂല്‍ എം.എല്‍.എ തപസ് ബാനര്‍ജി പ്രതികരിച്ചു.

Top