നാശം വിതച്ച് തിത്‌ലി; ആന്ധ്രാപ്രദേശില്‍ രണ്ട് പേര്‍ മരിച്ചു

ഭുവനേശ്വര്‍: ഇന്ന് രാവിലെ ഒഡീഷ തീരത്ത് എത്തിച്ചേര്‍ന്ന തിത്‌ലി ചുഴലിക്കാറ്റ് വന്‍ നാശ നഷ്ടമാണ് ഒഡീഷയിലും അയല്‍ സംസ്ഥാനമായ ആന്ധ്രാ പ്രദേശിലും ഉണ്ടാക്കിയത്. ആന്ധ്രയില്‍ രണ്ടാളുകള്‍ മരണപ്പെട്ടതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തില്‍പ്പെടുന്നതാണ് തിത്‌ലി. മൂന്ന് ലക്ഷം പേരെയാണ് ഒഡീഷയില്‍ മാറ്റി പാര്‍പ്പിച്ചത്.

കടല്‍ത്തീരങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വലിയ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാലാണിത്. ഇന്‍ഡിഗോയുടെ അഞ്ച് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഒഡീഷയിലെ എട്ട് ജില്ലകളിലാണ് ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചിരിക്കുന്നത്.

സംസ്ഥാനത്താകെ വൈദ്യുതി സംവിധാനങ്ങള്‍ തകരാറിലായിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകളും മരങ്ങളും കടപുഴകി വീണു. വലിയ വെള്ളപ്പൊക്ക ഭീഷണിയും ഇരു സംസ്ഥാനങ്ങളും നേരിടുന്നുണ്ട്.

പശ്ചിമ ബംഗാളിലേയ്ക്കാണ് ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇതിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

Top