അമിത വേഗം ചോദ്യം ചെയ്തു; ടിപ്പര്‍ ഡ്രൈവര്‍ മകന്റെ മുന്നിലിട്ട് യുവാവിന്റെ കാല്‍ തല്ലിയൊടിച്ചു

beat

വരാപ്പുഴ: ടിപ്പര്‍ ലോറിയുടെ അമിത വേഗം ചോദ്യം ചെയ്തതിന് ലോറി ഡ്രൈവര്‍ ബൈക്ക് യാത്രികന്റെ കാല് തല്ലിയൊടിച്ചു. വരാപ്പുഴ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. മകനെ സ്‌കൂളിലാക്കാന്‍ ബൈക്കില്‍ പോകുകയായിരുന്ന വരാപ്പുഴ സ്വദേശി പ്രവീണ്‍ കുമാറിനെയാണ് ടിപ്പര്‍ ലോറി ഡ്രൈവര്‍ ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്.

സ്‌കൂള്‍ സമയത്ത് അമിതവേഗത്തില്‍ ടിപ്പര്‍ ഓടിച്ചുപോയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ലോറി ഡ്രൈവര്‍ പ്രവീണിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇടതുകാലും ഇടതു കൈയുടെ വിരലും ഒടിഞ്ഞ പ്രവീണ്‍ കുമാറിനെ ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന പെട്രോ എന്നയാള്‍ക്കെതിരേ വരാപ്പുഴ പോലീസ് കേസെടുത്തു.

പോലീസ് പറയുന്നതിങ്ങനെ: വരാപ്പുഴയിലുള്ള സ്‌കൂളില്‍ മകനെയാക്കാന്‍ ബൈക്കില്‍ പോകുകയായിരുന്നു പ്രവീണ്‍കുമാര്‍. അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി ബൈക്കില്‍ മുട്ടുമെന്ന സ്ഥിതിയിലെത്തി. ഇതോടെ ബൈക്ക് ലോറിക്ക് മുന്നില്‍ നിര്‍ത്തിയ പ്രവീണ്‍കുമാറും ഡ്രൈവറുമായി വാക്കുതര്‍ക്കമുണ്ടായി.പ്രദേശത്തുണ്ടായിരുന്നവര്‍ ഇടപെട്ട് പ്രശ്‌നം ഇല്ലാതെ ഇരുവരെയും പറഞ്ഞുവിട്ടു.

തുടര്‍ന്ന് പോലീസ് സ്റ്റേഷന് അല്പദൂരം മാറി എടമ്പാടം പാലത്തിന് സമീപം വച്ച് ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടാക്കി. ഈ സമയം ടിപ്പര്‍ ലോറിയില്‍ നിന്ന് ഇരുമ്പുദണ്ഡ് എടുത്ത് പ്രവീണ്‍കുമാറിനെ അടിക്കുകയായിരുന്നു.പ്രവീണ്‍കുമാറിന്റെ ഇടതുകാലിന്റെ എല്ലിന് പൊട്ടലുണ്ട്. അടി തടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടതു കൈയുടെ വിരലിനും ഒടിവുപറ്റി. മകന്റെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രവീണ്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top