വധശ്രമക്കേസില്‍ ടിക് ടോക് താരം മീശ വിനീത് റിമാന്‍ഡില്‍

തിരുവനന്തപുരം : വധശ്രമക്കേസില്‍ ടിക് ടോക് താരം മീശ വിനീത് റിമാന്‍ഡില്‍. മടവൂര്‍ കുറിച്ചി സ്വദേശി സമീര്‍ഖാനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് വിനീതിനെ റിമാന്‍ഡ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന അഞ്ച് പേര്‍ ഒളിവിലാണ്. ഇക്കഴിഞ്ഞ 16 ന് പോങ്ങനാട് കുറിച്ചിയില്‍ ഇട റോഡില്‍ വച്ച് മടവൂര്‍ കുറിച്ചിയില്‍ സമീര്‍ഖാനെ തലയ്ക്ക് കമ്പി വടികൊണ്ട് അടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്.

സമീര്‍ഖാന്റെ ഫോണില്‍ സുഹൃത്ത് ജിത്തു വിനീതിനൊപ്പമുള്ള സംഘത്തിലെ റഫീഖിനെ അസഭ്യം പറഞ്ഞതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. ഫോണ്‍വിളിക്ക് പിന്നാലെ റഫീഖും വിനീതും ഉള്‍പ്പെടെയുള്ള ആറംഗസംഘം ജിത്തുവിനെ തിരക്കിയെത്തി. ജിത്തു മുങ്ങിയതോടെ സുഹൃത്ത് സമീര്‍ഖാനോട് വിനീതും സംഘവും തട്ടിക്കയറി. വഴക്കിനിടെ കമ്പി വടി കൊണ്ട് സമീര്‍ ഖാന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സമീര്‍ ഖാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒളിവിലായിരുന്ന വിനീതിനെ ഇന്നലെ രാത്രിയാണ് പൊലീസ് പിടികൂടിയത്.

ഒപ്പമുണ്ടായിരുന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും ഉടന്‍ തന്നെ അവരെയും പിടികൂടുമെന്നും പൊലീസ് അറിയിച്ചു. നേരത്തെ ടിക് ടോകിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിനീത് അറസ്റ്റിലായിരുന്നു. നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും കണ്ടെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ വിനീത് പിന്നീട് പെട്രോള്‍ പമ്പ് മാനേജറുടെ പണം കവര്‍ന്ന കേസിലും അറസ്റ്റിലായി. പിന്നാലെയാണ് വധശ്രമകേസിലും പിടിയിലാകുന്നത്.

Top